പഠിച്ചത് പ്രീഡിഗ്രി വരെ; ജോലി ഏഴു വര്‍ഷമായി 'ഡോക്ടര്‍'; ഒടുവിൽ പിടിയിൽ

മുംബൈ: വര്‍ഷങ്ങളായിക്ലിനിക്ക് നടത്തി കൊണ്ടിരുന്ന വ്യാജ ഡോക്ടർ പിടിയില്‍. ഗോവണ്ടി ശിവാജി നഗറില്‍ ക്ലിനിക്ക് നടത്തി കൊണ്ടിരുന്ന അല്‍ത്താഫ് ഹുസൈന്‍ ഖാനെ (50) യാണ് സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വ്യാജ ഡോക്ടറാണെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഗോവണ്ടിയില്‍ ഇയാള്‍ ക്ലിനിക്ക് നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രീഡിഗ്രിയാണ് അല്‍ത്താഫിന്റെ വിദ്യാഭ്യാസ യോഗ്യതയെന്നും പൊലീസ് അറിയിച്ചു.

വളരെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ക്രൈംബ്രാഞ്ച് അല്‍ത്താഫിനെ കുടുക്കിയത്. ഒരു മെഡിക്കല്‍ ഓഫീസറുടെ സഹായത്തോടെ രോഗികളുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ അല്‍ത്താഫിന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് അല്‍ത്താഫിന്റെ ചികിത്സാ രീതികളും മരുന്ന് എഴുതി നല്‍കുന്നതും നിരീക്ഷിച്ചു. മരുന്നുകള്‍ വാങ്ങാന്‍ രോഗികളെ ഒരു പ്രത്യേക ക്ലിനിക്കിലേക്ക് മാത്രം അയക്കുന്നതും ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനൊപ്പം രോഗിയായി ചമഞ്ഞെത്തിയ മെഡിക്കല്‍ ഓഫീസര്‍ അല്‍ത്താഫിനോട് മരുന്നുകള്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ ചോദിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.