ധാക്ക: ബംഗ്ലാദേശിൽ വലിയ സ്വാധീനമുണ്ടായിരുന്ന യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികളായ ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ ഇന്ത്യയിലേക്ക് കടന്നതായി ധാക്ക പോലീസ്.(Osman Hadi murder case, Bangladesh police say accused have crossed into India)
മൈമെൻസിങ്ങിലെ ഹലുവാഘട്ട് അതിർത്തി വഴി മേഘാലയയിലേക്കാണ് ഇവർ കടന്നത്. പ്രാദേശിക സഹായത്തോടെ അതിർത്തി കടന്ന ഇവരെ 'പുർതി' എന്നൊരാൾ സ്വീകരിക്കുകയും 'സമി' എന്ന ടാക്സി ഡ്രൈവർ മേഘാലയയിലെ ടുറാ സിറ്റിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പ്രതികളെ സഹായിച്ചവരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തതായി അനൗദ്യോഗിക വിവരമുണ്ടെന്ന് ധാക്ക മെട്രോപോളിറ്റൻ അഡീഷണൽ കമ്മിഷണർ എസ്.എൻ. നസ്‌റുൾ ഇസ്‌ലാം പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിന് കൈമാറുന്നതിനായി ഇന്ത്യൻ സുരക്ഷാ ഏജൻസികളുമായി ഔദ്യോഗിക ചർച്ചകൾ നടന്നുവരികയാണ്. 2024-ൽ ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കിയ ജനകീയ പ്രക്ഷോഭത്തിലെ മുൻനിര നേതാവായിരുന്നു ഹാദി. അവാമി ലീഗിന്റെയും ഇന്ത്യയുടെയും കടുത്ത വിമർശകനായിരുന്നു ഇദ്ദേഹം.