Times Kerala

 പൊലീസുദ്യോ​ഗസ്ഥന്റെ മകനെ തട്ടിക്കൊണ്ടുപോയി വെട്ടികൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ

 
crime
 ലക്നൗ: ഉത്തർപ്രദേശിലെ മീരറ്റിൽ പൊലീസുദ്യോ​ഗസ്ഥന്റെ മകനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. സഹരൻപൂർ ജില്ലയിലെ കോൺസ്റ്റബിളിന്റെ ഏഴ് വയസുകാരനായ മകനെയാണ് ആക്രമികൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രദേശവാസികളായ ടിറ്റു, ഭാര്യ സുമൻ, മകൾ ടീന എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
രാവിലെ വീടിന് പുറത്ത് സുഹൃത്തുക്കളുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ കുട്ടിയെ വിട്ടയക്കാൻ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കത്ത് കുടുംബത്തിന് ലഭിച്ചിരുന്നു. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. അന്വേഷണം ആരംഭിച്ച് അൽപസമയത്തിനുള്ളിൽ കുട്ടിയുടെ മൃതദേഹം വീടിന് നൂറ് മീറ്റർ അകലെയുള്ള കരിമ്പ് പാടത്തുനിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതായി പൊലീസ് പറയുന്നു. വായിൽ കരിമ്പ് കുത്തിനിറച്ച് വച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് കൈമാറി. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Topics

Share this story