ശബരിമല സ്വർണക്കൊള്ള കേസ് : സ്മാർട്ട് ക്രിയേഷൻസ് CEOയും സ്വർണം വാങ്ങിയ ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ, നിർണ്ണായകം | Sabarimala

കേസിലെ ഉന്നത ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അറസ്റ്റുകൾ.
ശബരിമല സ്വർണക്കൊള്ള കേസ് : സ്മാർട്ട് ക്രിയേഷൻസ് CEOയും സ്വർണം വാങ്ങിയ ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ, നിർണ്ണായകം | Sabarimala
Updated on

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരി ഗോവർദ്ധൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ ഉന്നത ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അറസ്റ്റുകൾ.(Sabarimala gold theft case, Smart Creations CEO and Bellary Govardhan arrested)

ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയാണ്. സ്വർണം മാറ്റിയ ശേഷം പകരം ചെമ്പ് പാളികൾ സ്ഥാപിക്കാൻ ഇയാൾ ഗൂഢാലോചന നടത്തിയെന്നാണ് വിവരം. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ശിൽപ്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം വിറ്റഴിച്ചത് ബെല്ലാരി ഗോവർദ്ധന് ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. തട്ടിയെടുത്ത സ്വർണം ഏറ്റുവാങ്ങിയത് ഗോവർധനനാണ്.

കടത്തിയ സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് വേർതിരിച്ചെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. ഈ സ്വർണം ഇടനിലക്കാർ വഴി വിറ്റഴിച്ചതായും ഇതിൽ ഉന്നതർക്ക് പങ്കുണ്ടെന്നും തെളിഞ്ഞു. ശബരിമലയിൽ നിന്ന് നീക്കം ചെയ്ത സ്വർണപ്പാളികൾ നേരിട്ട് പങ്കജ് ഭണ്ഡാരിയുടെ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തത്. വേർതിരിച്ചെടുത്ത സ്വർണം കൽപ്പേഷ് എന്ന ഇടനിലക്കാരൻ വഴിയാണ് ബെല്ലാരിയിലെ ഗോവർദ്ധനന് കൈമാറിയത്.

ബെല്ലാരിയിലെ ഗോവർദ്ധനന്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ 800 ഗ്രാമിലധികം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. ഇത് ശബരിമലയിൽ നിന്ന് കടത്തിയ സ്വർണമാണെന്നാണ് നിഗമനം.

അതേസമയം, ശബരിമലയിലെ വിഗ്രഹങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന സ്വർണ്ണം തട്ടിയെടുത്ത കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്ന ഗൗരവകരമായ കുറ്റകൃത്യമാണിതെന്ന് കോടതി നിരീക്ഷിച്ചു.

സ്വർണ്ണം പൂശിയ വിഗ്രഹങ്ങളും കട്ടിളകളും വെറും ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തിയത് സ്വർണ്ണം തട്ടിയെടുക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമായിരുന്നു. ദേവസ്വം മാനുവൽ പ്രകാരം സ്വർണ്ണ ഉരുപ്പടികൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട അളവ്, തൂക്കം പരിശോധന തുടങ്ങിയ കർശന നിയമങ്ങൾ പ്രതികൾ ലംഘിച്ചു. അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാൻസറാണെന്നും ഇത്തരം കേസുകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണമെന്നും കോടതി വ്യക്തമാക്കി.

പ്രതികൾ ഉന്നത സ്വാധീനമുള്ളവരായതിനാൽ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കും. അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം അലംഭാവം കാണിക്കുന്നതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വർണ്ണവേട്ട നടക്കില്ല. അന്വേഷണം 'വൻ സ്രാവുകളിലേക്ക്' നീങ്ങണം.

ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ചിലരെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കുകയാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ലെന്നും അവരുടെ പങ്കാളിത്തം കൂടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

എൻ. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവർക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. പഴുതടച്ച അന്വേഷണം നടത്തി എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോടതി അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com