പാലക്കാട്: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും സുഹൃത്തും പിടിയിലായി (Palakkad Gold Theft). വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതി, കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിൽ നിന്ന് പിടികൂടിയത്.
ശ്രുതിയുടെ അമ്മയുടെ ഏഴര പവൻ സ്വർണാഭരണങ്ങളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. മോഷണത്തിന് ശേഷം കന്യാകുമാരിയിലേക്ക് കടന്നുകളഞ്ഞ ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്. വിവാഹിതയായ ശ്രുതിക്ക് ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് യുവതി ലിന്റോയ്ക്കൊപ്പം പോയത്.
വീട്ടുകാരെ വഞ്ചിച്ച് സ്വർണം മോഷ്ടിച്ചതിനും കുടുംബത്തെ ഉപേക്ഷിച്ചു പോയതിനും ശ്രുതിക്കെതിരെ പോലീസ് കേസെടുത്തു. മോഷണത്തിന് കൂട്ടുനിന്നതിനും മോഷ്ടിച്ച സ്വർണം പണയം വെക്കാൻ സഹായിച്ചതിനുമാണ് ലിന്റോയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ വടക്കഞ്ചേരിയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി.
Story Summary: A woman and her male friend were arrested in Kanyakumari for stealing seven and a half sovereigns of gold from her mother’s house in Palakkad. The woman, a mother of two, fled with her friend after the theft, but both were tracked down by the Vadakkencherry police.

