ആലപ്പുഴ: ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്നാരോപിച്ച് ഹോട്ടലിൽ അക്രമാസക്തനാവുകയും വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി മുരളി ഭവനത്തിൽ മഹേഷ് (39) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.(No chicken in fried rice, man arrested for assaulting employee at hotel)
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. പിക് അപ്പ് വാനിലെത്തിയ മഹേഷ് ഹോട്ടലിന്റെ മുകൾനിലയിൽ ഭക്ഷണം കഴിക്കാനിരുന്നു. വിളമ്പിയ ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്ന് പറഞ്ഞ് ഇയാൾ സപ്ലയറുമായി തർക്കത്തിലായി. പ്രശ്നം പരിഹരിക്കാൻ മാനേജർ ഇടപെട്ട് കൂടുതൽ ചിക്കൻ നൽകാമെന്ന് അറിയിച്ചെങ്കിലും മഹേഷ് വഴങ്ങിയില്ല.
അക്രമാസക്തനായ യുവാവ് ഭക്ഷണം തട്ടിത്തെറിപ്പിച്ച ശേഷം താഴത്തെ നിലയിലെത്തി ബില്ലിങ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറഞ്ഞു. തുടർന്ന് കൗണ്ടറിലിരുന്ന കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും ജീവനക്കാരിയുടെ നേർക്ക് തള്ളിയിട്ട് നശിപ്പിച്ചു. ഇവരെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

