പത്തനംതിട്ട: ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് ജീവൻ നഷ്ടമായ യുവാവിന്റെ കുടുംബത്തിന് നേരെ സൈബർ സംഘത്തിന്റെ നിരന്തര ഭീഷണി. ദേവനാഥ് മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ച് മരിച്ചിട്ടും, അദ്ദേഹത്തിന്റെ ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് ഇപ്പോഴും സന്ദേശങ്ങളും ഭീഷണി കോളുകളും വരികയാണ്.(Loan app mafia continues to hunt down young man even after his death, Family faces legal battle)
കുടുംബത്തോടൊപ്പം മുംബൈയിൽ താമസിച്ച് വരികയായിരുന്നു ദേവനാഥ്. സ്വകാര്യ കമ്പനിയിലെ ജോലി നഷ്ടമായ സാഹചര്യത്തിലാണ് സാമ്പത്തിക ആവശ്യങ്ങൾക്കായി ലോൺ ആപ്പിനെ ആശ്രയിച്ചത്. എടുത്ത വായ്പയുടെ വലിയൊരു ഭാഗം തിരിച്ചടച്ചിട്ടും ഭീകരമായ രീതിയിലുള്ള ഭീഷണി തുടർന്നതായാണ് വിവരം.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴും ഭീഷണി കോളുകൾ വന്നുകൊണ്ടിരുന്നുവെന്ന് ദേവനാഥിന്റെ അച്ഛൻ പറഞ്ഞു. മകന്റെ ഫോൺ പരിശോധിച്ചപ്പോൾ മരണത്തിന് മുൻപ് നേരിട്ട മാനസിക പീഡനങ്ങളുടെ വ്യക്തമായ തെളിവുകൾ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നീതിക്കായി നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

