ഹൈദരാബാദ്: കൊറിയർ, സ്പീഡ് പോസ്റ്റ് സേവനങ്ങൾ ഉപയോഗിച്ച് രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന അന്തർസംസ്ഥാന റാക്കറ്റിനെ ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് വിങ് തകർത്തു. ജാർഖണ്ഡിലെ ഗിരിദിഹ് സ്വദേശി സത്യം മിശ്രയാണ് സംഘത്തിന്റെ സൂത്രധാരൻ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നാല് സഹായികൾ ഒളിവിലാണ്.(Hyderabad drug bust, Interstate Ganja Trafficking Syndicate Using Speed Post Busted In Hyderabad)
ജാർഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി തുടങ്ങി 21 സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ അറിയിച്ചു. വാട്സ്ആപ്പും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വഴിയാണ് ഇവർ ഓർഡറുകൾ സ്വീകരിച്ചിരുന്നത്. യു.പി.ഐ അക്കൗണ്ടുകൾ വഴിയായിരുന്നു പണമിടപാടുകൾ. മരുന്നുകളാണെന്ന് തെറ്റായി രേഖപ്പെടുത്തിയാണ് തപാൽ ഓഫീസുകൾ വഴി പ്രതിദിനം 8 മുതൽ 10 വരെ പാഴ്സലുകൾ ഇവർ അയച്ചിരുന്നത്. ഒരു പാഴ്സലിൽ 50 മുതൽ 250 ഗ്രാം വരെ കഞ്ചാവാണ് ഉണ്ടായിരുന്നത്. പ്രതിദിനം 80 മുതൽ 100 വരെ ഓർഡറുകൾ കൈകാര്യം ചെയ്തിരുന്ന ഈ സംഘം മാസത്തിൽ 30 മുതൽ 35 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ “മാംഗോ”, “സ്റ്റിക്ക്”, “ഫ്ലവർ” തുടങ്ങിയ കോഡ് വാക്കുകളാണ് ഇവർ കഞ്ചാവിന്റെ അളവിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. ജാർഖണ്ഡിൽ നിന്ന് ഹൈദരാബാദിലേക്ക് അയച്ച ഒരു സംശയാസ്പദമായ പാഴ്സൽ പിടിച്ചെടുത്തതോടെയാണ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക ഉപഭോക്താക്കളായ സുശാന്ത് വ്യാസ്, ലഡ്ഡു എന്നിവരെയും പോലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ട്രെയിനുകളിലും വിമാനങ്ങളിലും പാഴ്സലുകൾ പരിശോധിക്കാതെ കൊണ്ടുപോകാൻ സാധിക്കുന്ന സുരക്ഷാ വീഴ്ചയും ഈ അന്വേഷണത്തിലൂടെ വെളിച്ചത്തായി. തപാൽ പാഴ്സലുകൾ കർശനമായി സ്കാൻ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സിറ്റി പോലീസ് കേന്ദ്ര ഏജൻസികൾക്ക് കത്തയച്ചു. മുംബൈയിൽ ട്രെയിൻ മാർഗ്ഗം മൊത്തമായി കഞ്ചാവ് എത്തിച്ച് അവിടെ നിന്ന് പ്രാദേശിക വിതരണക്കാർ വഴി ഉപഭോക്താക്കളിലെത്തിക്കുന്ന ശൃംഖലയും സംഘത്തിനുണ്ടായിരുന്നു.
Story Summary
The Hyderabad Narcotics Enforcement Wing has dismantled an interstate drug syndicate that was smuggling cannabis via Speed Post and courier services by mislabeling parcels as medicines. Mastermind Satyam Misra was arrested in Jharkhand, revealing a sophisticated network that supplied drugs to 21 states using code words and social media for orders, earning lakhs monthly while exposing significant security loopholes in parcel handling.

