തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ ഏഴ് പ്രതികൾ പൊലീസിന്റെ പിടിയിലായി (ED officials attacked Thiruvananthapuram). ഒളിവിലായിരുന്ന ആറ് പ്രതികളെ സി.പി.എം നേതൃത്വം നേരിട്ട് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ഡിവൈഎഫ്ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്തിനെ ബേക്കറി ജംഗ്ഷനിൽ വെച്ച് മ്യൂസിയം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഇഡി വാഹനത്തിന് നേരെ ഉണ്ടായ അതിക്രമത്തിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ ശക്തമായ അറസ്റ്റ് നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ അക്രമത്തിന് ശേഷം പ്രതികൾ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ അഭയം പ്രാപിച്ചതോടെയാണ് രംഗം വഷളായത്. ഇതേത്തുടർന്ന് വൻ പൊലീസ് സന്നാഹം പാർട്ടി ഓഫീസിന് മുന്നിൽ തമ്പടിച്ചു. തൊട്ടുപിന്നാലെ സി.പി.എം മുതിർന്ന നേതാക്കളായ വി. ജോയ്, വി. ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തി.
പ്രതികൾ ഏരിയ കമ്മിറ്റി ഓഫീസിൽ ഇല്ലെന്നായിരുന്നു ആദ്യം നേതാക്കൾ അവകാശപ്പെട്ടത്. എന്നാൽ പൊലീസ് പത്ത് പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങളും ചിത്രങ്ങളും നേതാക്കൾക്ക് കൈമാറുകയും, പ്രതികളെ പിടികൂടാൻ ഡി.ജി.പിയുടെ കർശന നിർദ്ദേശമുണ്ടെന്നും പാർട്ടി ഓഫീസിനുള്ളിൽ കയറി പരിശോധിക്കുമെന്നും നിലപാട് കടുപ്പിച്ചു.
പൊലീസിനെ പാർട്ടി ഓഫീസിനുള്ളിൽ കയറ്റാൻ സമ്മതിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയതോടെ വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. എന്നാൽ അറസ്റ്റിൽ നിന്ന് പിന്നോട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചു പറഞ്ഞതോടെ നേതാക്കൾ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓഫീസിലുണ്ടായിരുന്ന ആറ് പ്രതികളെ പിന്നീട് പാർട്ടി നേതൃത്വം തന്നെ പൊലീസിന് കൈമാറിയത്. കേസിൽ ബാക്കി പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Story Summary: Seven accused, including a DYFI leader, have been arrested in connection with the attack on ED officials in Thiruvananthapuram. Following a high-voltage standoff at the Palayam Area Committee office, CPM leadership handed over six accused to the police after officers threatened to enter the party office.

