ബെംഗളൂരു: ബെംഗളൂരുവിൽ 74-കാരിയായ മുൻ അധ്യാപികയെ ‘ഡിജിറ്റൽ അറസ്റ്റിൽ’ നിർത്തി 24 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്തർസംസ്ഥാന സൈബർ ക്രിമിനൽ സംഘം പിടിയിൽ. ബാങ്ക് മാനേജർക്ക് തോന്നിയ സംശയത്തെ തുടർന്ന് കർണാടക സ്റ്റേറ്റ് സൈബർ കമാൻഡ് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറ് പേരെ അറസ്റ്റ് ചെയ്തത്.(Bengaluru Digital Arrest Scam Woman Cheated Of Twenty Four Crore Six Arrested)
തമിഴ്‌നാട് ഈറോഡ് സ്വദേശി എൻ. ശിവജ്ഞാനം, മുംബൈ സ്വദേശി അക്കാച്ച് മല്ലിക്, അഹമ്മദാബാദ് സ്വദേശികളായ പലക് ഭായ് പട്ടേൽ, അമിത് നരേന്ദ്ര പട്ടേൽ, ഡൽഹി സ്വദേശി ഓം പ്രകാശ് രാജ്പുത്, ബിഹാർ സ്വദേശി ഗൗരവ് കുമാർ എന്നിവരാണ് പിടിയിലായത്. ബെംഗളൂരു ശിവാജിനഗർ സ്വദേശിനിയും റിട്ട. അധ്യാപികയുമായ ലക്ഷ്മി രാമമൂർത്തിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ മക്കൾ വിദേശത്താണ്.
കുറച്ചു മാസങ്ങൾക്ക് മുൻപ് ലക്ഷ്മി ഒരു സ്ഥലം വിറ്റ വിവരം മനസ്സിലാക്കിയാണ് തട്ടിപ്പുകാർ ഇവരെ ലക്ഷ്യമിട്ടത്. ജനുവരിയിൽ ലക്ഷ്മിയെ ഫോണിൽ ബന്ധപ്പെട്ട സംഘം, തങ്ങൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും ലക്ഷ്മിക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് വ്യാജമായി വിശ്വസിപ്പിക്കുകയുമായിരുന്നു. കേസിൽ നിന്ന് ഒഴിവാകണമെങ്കിൽ സാമ്പത്തിക വിവരങ്ങൾ പരിശോധിക്കണമെന്ന് പറഞ്ഞ് ഫെബ്രുവരി 10-നും ഏപ്രിൽ 24-നുമിടയിൽ 26 ഇടപാടുകളിലൂടെ 23 വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് 24 കോടി രൂപ ഇവർ നിർബന്ധിപ്പിച്ച് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. 24 മണിക്കൂറും ലക്ഷ്മിയെ വീഡിയോ കോളിലൂടെ നിരീക്ഷിച്ചാണ് പ്രതികൾ ഈ ‘ഡിജിറ്റൽ അറസ്റ്റ്’ നടപ്പാക്കിയത്.
പണം മുഴുവൻ നഷ്ടപ്പെട്ട ലക്ഷ്മി വീണ്ടും പ്രതികൾ പണം ആവശ്യപ്പെട്ടതോടെ ഒരു കിലോ സ്വർണം പണയം വെച്ച് ലോൺ എടുക്കാനായി ബാങ്കിലെത്തി. ഒലക്ഷ്മിയുടെ പെരുമാറ്റത്തിലും ഭാവത്തിലും സംശയം തോന്നിയ ബാങ്ക് മാനേജർ കാര്യം തിരക്കിയെങ്കിലും അവർ ഭയം കാരണം സത്യം വെളിപ്പെടുത്താൻ മടിച്ചു. തുടർന്ന് മാനേജർ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുഡ്ഗാവിലെ 10×10 വിസ്തീർണ്ണമുള്ള ഒരു ചെറിയ മുറിയിൽ നിന്നാണ് ഈ വൻ തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. നാഷണൽ സൈബർ റിപ്പോർട്ടിംഗ് പോർട്ടലിന്റെ സഹായത്തോടെ തട്ടിപ്പുകാർ ഉപയോഗിച്ച വിവിധ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പോലീസ്, നിലവിൽ 1.60 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. ബാക്കി തുക കണ്ടുകെട്ടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Story Summary
Karnataka Cyber Police arrested six men from different states for defrauding a 74-year-old retired teacher in Bengaluru of Rs 24 crore through a fake ‘digital arrest’ scam. The scam was exposed after an alert bank manager grew suspicious when the victim tried to pledge 1 kg of gold to pay the fraudsters.

