തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലും തീരദേശങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Kerala Heavy Rain Alert IMD Issues Orange Alert For Twelve Districts)
ഓറഞ്ച് അലർട്ട്
ഓഗസ്റ്റ് 02: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
മഞ്ഞ അലർട്ട്
ഓഗസ്റ്റ് 02: തിരുവനന്തപുരം, കൊല്ലം.
ഓഗസ്റ്റ് 03 (നാളെ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
ഓഗസ്റ്റ് 06: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽ ജീവിക്കുന്നവർ അധികൃതരുടെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ പ്രളയ സാധ്യത മുൻകൂട്ടി കണ്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പകൽ സമയത്തുതന്നെ തങ്ങളുടെ പ്രദേശത്ത് തുറന്നിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ, റവന്യൂ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ബലമില്ലാത്ത വീടുകളിലും താമസിക്കുന്നവർ മുൻകരുതലിന്റെ ഭാഗമായി അധികൃതരെ വിവരമറിയിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.
വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോഴിക്കോട് കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മാസിൻ ഇർഷ മരിച്ചു. വലിയാണ്ടി നൗഷാദിന്റെയും ഷംനയുടെയും മകനാണ്. കാസർകോട് കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് നൂറിലേറെ വീടുകളിൽ വെള്ളം കയറി. അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും തുടരുകയാണ്.
കോഴിക്കോട് മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. തടമ്പാട്ടുത്താഴം, കണ്ണാടിക്കൽ, പാലാഴി, കോട്ടൂളി മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വടകര മുക്കാളിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ 25 ക്യാമ്പുകളിലായി 400-ലേറെ പേർ കഴിയുന്നുണ്ട്. ചാലിപ്പുഴയിൽ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സരം റദ്ദാക്കി.
കണ്ണൂരിൽ മരം വീണും മേൽക്കൂര തകർന്നും ചിലർക്ക് പരിക്കേറ്റു. കൂത്തുപറമ്പിൽ കഴിഞ്ഞ ദിവസം കാണാതായ രാരിഷ് എന്ന യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫ, ചെറുപുഴയിൽ കാണാതായ രാജേഷ് എന്നിവർക്കായി തിരച്ചിൽ തുടരുന്നു. ജില്ലയിൽ 18 ക്യാമ്പുകളിലായി 600-ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒറ്റപ്പാലം-ഷൊർണൂർ മേഖലകളിൽ ഇരുകരകളും കൂട്ടിമുട്ടി. മലപ്പുറം വേങ്ങരയിൽ വീടിനു മുകളിലേക്ക് മണ്ണും കല്ലും പതിച്ചെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മലപ്പുറത്ത് 7 ക്യാമ്പുകളിലായി 129 പേരുണ്ട്. വയനാട്ടിൽ മഴ കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. എങ്കിലും മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
Story Summary
The India Meteorological Department (IMD) issued an orange alert for 12 districts in Kerala today, predicting very heavy rainfall, along with yellow alerts across various districts over the next five days. Authorities have urged residents in landslide and flood-prone areas to remain vigilant and move to safer locations.


