ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര ലോക്സഭയിൽ നടത്തിയ പരാമർശങ്ങൾ ഒരു വ്യക്തിപരമായ രാഷ്ട്രീയ ആക്രമണമല്ലെന്നും രാജ്യത്തെ ജനങ്ങളുടെയും വിദ്യാർഥികളുടെയും വികാരങ്ങളുടെയും പ്രതിഫലനമാണെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ( DK Shivakumar Supports Priyanka Gandhi Remarks). പ്രിയങ്ക ഗാന്ധി ഒരു ചോദ്യം മാത്രമല്ല ഉന്നയിച്ചതെന്നും, രാജ്യത്തിന്റെ ശബ്ദമാണ് പാർലമെന്റിൽ ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. “അവർ ഒരു ചോദ്യം ഉന്നയിക്കുക മാത്രമല്ല ചെയ്തത്. രാജ്യത്തിന്റെ ശബ്ദമാണ് അവർ ഉയർത്തിയത്. ഇത് ഒരു വ്യക്തിയുടെ മാത്രം വിഷയമല്ല. ജനങ്ങളുടെയും വിദ്യാർഥികളുടെയും രാജ്യത്തിന്റെയും അഭിലാഷമാണ് അതിലൂടെ പ്രതിഫലിച്ചത്,” ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
അതേസമയം, ലോക്സഭയിൽ നടത്തിയ പരാമർശങ്ങൾ പാർലമെന്ററി മര്യാദകൾക്ക് വിരുദ്ധമാണെന്ന ആരോപണം പ്രിയങ്ക ഗാന്ധി തള്ളി. തന്റെ പ്രസ്താവനകൾ രേഖപ്പെടുത്തപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും സ്ത്രീകളോടുള്ള ഒരു പ്രത്യേക രാഷ്ട്രീയ സമീപനത്തെയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അവർ വ്യക്തമാക്കി.
പാർലമെന്ററി നടപടികളോ ശിക്ഷാനടപടികളോ ഭീഷണിപ്പെടുത്തി തന്നെ മൗനത്തിലാക്കാനാകില്ലെന്നും സത്യം പറയുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. “അതിൽ പാർലമെന്ററി വിരുദ്ധമായി എന്താണുള്ളത്? അത് സത്യം മാത്രമാണ്. സത്യം പറഞ്ഞതിന് ശിക്ഷിക്കാനാണ് അവർ തീരുമാനിക്കുന്നതെങ്കിൽ, ഞാൻ സത്യം പറയുന്നത് തുടരും,” അവർ പ്രതികരിച്ചു.
2009-ലെ മംഗളൂരു പബ് ആക്രമണവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ ബിജെപിയിൽ ഉൾപ്പെടുത്തിയ സംഭവവും പ്രിയങ്ക ഗാന്ധി പരാമർശിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണക്കേസുമായി ബന്ധപ്പെട്ട വ്യക്തിയെ ബിജെപിയിൽ ഉൾപ്പെടുത്തിയത് പ്രഹ്ലാദ് ജോഷിയാണെന്നും, പിന്നീട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പുറത്താക്കിയെങ്കിലും പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും നിലവിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ പ്രതിഫലിപ്പിക്കുന്ന സംഭവങ്ങളുടെ ഭാഗമാണെന്നുമാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. പരീക്ഷാ ക്രമക്കേടുകളും ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യുന്നതിനിടെ, ബിൽക്കിസ് ബാനു കേസിലെ പ്രതികളെ പരാമർശിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചത്.
പുതുതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ പ്രഹ്ലാദ് ജോഷിക്കെതിരായ പ്രിയങ്കയുടെ പരാമർശം ലോക്സഭയിൽ രൂക്ഷമായ വാക്പോരിന് വഴിവെച്ചു. പ്രിയങ്ക ഗാന്ധി വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും കിരൺ റിജിജുവും ആരോപിച്ചത്. പ്രിയങ്കയുടെ പരാമർശം രാഷ്ട്രീയ ആരോപണമായി കാണാതെ രാജ്യത്തെ ജനങ്ങളുടെയും വിദ്യാർഥികളുടെയും ആശങ്കകളുടെ പ്രതിഫലനമായി കാണണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ, വ്യക്തിപരമായ ആരോപണങ്ങളിലൂടെ പാർലമെന്റിലെ ചർച്ചയെ വഴിതിരിച്ചുവിടുകയാണെന്നാണ് ബിജെപിയുടെ വിമർശനം.
Summary: Karnataka Chief Minister DK Shivakumar defended Priyanka Gandhi Vadra’s remarks against Union Education Minister Prahlad Joshi, saying she had raised the voice and aspirations of the country and its students. Priyanka maintained that her comments were based on documented facts, while the BJP accused her of making personal allegations and spreading misinformation.


