വടകര: എംഡിഎംഎ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന ആരോപണത്തിൽ ഡെലിവറി ബോയായ യുവാവിനെ പ്രത്യേക അന്വേഷണ സംഘം (Vadakara MDMA Case) അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസ് (23) ആണ് പിടിയിലായത്.
ബാങ്ക് അക്കൗണ്ട് വഴി ഏകദേശം ഒരു കോടി രൂപയുടെ പണമിടപാടുകൾ എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഡെലിവറി ബോയ് എന്ന ജോലി മറയാക്കി ലഹരി ശൃംഖലയിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഈ അറസ്റ്റോടെ കേസിൽ മൂന്ന് അധ്യാപികമാരും രണ്ട് യുവാക്കളുമടക്കം ആകെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പേരാമ്പ്ര ബി.ആർ.സി ട്രെയിനറായ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30)യെ എസ്‌ഐടി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഇതേ കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മൽ കെ.സി. കീർത്തന (28) എന്നിവരുടെ അടുത്ത സുഹൃത്താണ് നീഷ്മ. ഇവർ മൂന്നുപേരും മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു. വടകര കോടതിയിൽ ഹാജരാക്കിയ നീഷ്മയെ റിമാൻഡ് ചെയ്തു.
വടകര ഇൻസ്‌പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതികളെ ഉപയോഗിച്ച് ലഹരി ഇടപാടുകൾ നടത്തുന്ന ശൃംഖലയിലേക്കാണ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ ആദ്യം പിടിയിലായത് വടകര താഴെ അങ്ങാടി സ്വദേശിയായ റിസ്വാനായിരുന്നു.
ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി അറസ്റ്റിലായ അധ്യാപികമാർക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Story Summary:
A delivery executive has been arrested in connection with an MDMA drug racket in Vadakara for allegedly facilitating bank transactions worth nearly ₹1 crore. With this arrest, the total number of accused in the case has risen to five, including three teachers.


