കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് താരവുമായി ജാൻമണി ദാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരിച്ച് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ (Robin Radhakrishnan Janmoni controversy). വ്യക്തിപരമായി ജാൻമണിയെ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് റോബിൻ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് റോബിന്റെ പ്രതികരണം. “എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഒരാളായിരുന്നു ജാൻമണി ദാസ്. എന്നാൽ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അവഹേളിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയതായി കണ്ടു. അത് തെറ്റായിട്ടാണ് എനിക്ക് തോന്നിയത്. അത്തരം അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ നിങ്ങളുടേയും അഭിപ്രായം അറിയണം. ഇത്തരത്തിലുള്ള പരാമർശത്തെ നിങ്ങൾ പിന്തുണയ്ക്കുമോ, അതോ എതിർക്കുമോ?” എന്നാണ് റോബിൻ വീഡിയോയിൽ ചോദിച്ചത്. അതേസമയം, വിവാദം ശക്തമായതോടെ ജാൻമണി ദാസ് തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ആരെയും വേദനിപ്പിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമ്മയെ ലക്ഷ്യമിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ജാൻമണി വിശദീകരിച്ചു. മലയാളം കൃത്യമായി പറയാൻ കഴിയാത്തതിനാൽ ആശയവിനിമയത്തിൽ പിഴവുണ്ടായിരിക്കാമെന്നും, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
കൂടാതെ, പിന്നീട് ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് താൻ പറഞ്ഞ വിവരത്തിൽ പിഴവുണ്ടെന്ന് മനസ്സിലായതെന്നും, പൊതുവേദിയിൽ ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടതായിരുന്നുവെന്നും ജാൻമണി സമ്മതിച്ചു. വൈകിയാണെങ്കിലും പരസ്യമായി മാപ്പ് പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ പരാമർശവും അതിനെ തുടർന്നുള്ള റോബിന്റെ പ്രതികരണവും ജാൻമണിയുടെ മാപ്പുപറച്ചിലും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
Summary: Bigg Boss star Robin Radhakrishnan criticised Janmoni Das over his controversial remarks against Prime Minister Narendra Modi, saying he cannot support such statements despite personally liking him. Janmoni later apologised publicly, stating that he never intended to hurt anyone and admitted he should have verified the facts before making the remarks.


