ബൊഗോട്ട: കൊളംബിയയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ മരിയ കമീല പൊട്ടോസി (21) ആണ് കൊല്ലപ്പെട്ടത്. നിരവധി കുത്തേറ്റ പാടുകളുള്ള മൃതദേഹം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി വ്യാപക അന്വേഷണം തുടരുകയാണ്. (Colombia Pregnant Woman Murder)
ജൂലൈ 16-നാണ് മരിയയെ അവസാനമായി ജീവനോടെ കണ്ടത്. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് മേഖലയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിന്നീട് യുവതിയുടെ വീട്ടിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് പുതപ്പുകളിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറഞ്ഞത് നാല് പേർ സംഭവത്തിൽ പങ്കെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്ന നിർണായക വിവരങ്ങൾ നൽകുന്നവർക്ക് 62,000 യുഎസ് ഡോളർ (ഏകദേശം ₹89 ലക്ഷം) പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
‘അലാഹിയ’ എന്ന് പേരിടാൻ കുടുംബം തീരുമാനിച്ചിരുന്ന ഗർഭസ്ഥ ശിശുവിനെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കുഞ്ഞിനെ ജീവനോടെ കണ്ടെത്താൻ എല്ലാ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് കാലി മേയർ അലഹാൻഡ്രോ എഡർ അറിയിച്ചു. കുഞ്ഞിനെ സുരക്ഷിതമായി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മരിയയുടെ അമ്മ ആൽബ ഗോമസും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ മരിയയെ കൂട്ടിക്കൊണ്ടുപോയതായി കരുതുന്ന മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും അന്വേഷണത്തിന് നിർണായകമായി. ഗർഭിണികൾക്കായുള്ള കമ്മ്യൂണിറ്റി സെന്ററിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീ കുഞ്ഞിനുള്ള സമ്മാനങ്ങൾ വാങ്ങാൻ പോകാമെന്ന് പറഞ്ഞ് മരിയയെ വിളിച്ചുവെന്നാണ് കുടുംബത്തിന്റെ മൊഴി. അതേദിവസം തന്നെ ഗർഭപരിശോധനയ്ക്കായി ഡോക്ടറെ കാണാനുള്ള സമയവും നിശ്ചയിച്ചിരുന്നതായി മരിയയുടെ സഹോദരി ജൂലിയാന മെനെസസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ, കേസിൽ തനിക്കോ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്ന് കാർലോസ് റിൻകോൻ എന്നയാൾ വീഡിയോയിലൂടെ പ്രതികരിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും കാലി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
Summary: A pregnant 21-year-old woman was brutally murdered in Colombia, and her unborn baby was allegedly taken from her womb. Police have launched a massive investigation and announced a reward for information leading to the suspects while continuing efforts to locate the missing baby.


