തിരുവനന്തപുരം : പ്രതിരോധിക്കാൻ കഴിയാത്ത സമരതീക്ഷ്‌ണതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത അധികാര കേന്ദ്രങ്ങളില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M V Govindan). നീറ്റ് പരീക്ഷാക്രമക്കേടിൽ രണ്ട് മാസത്തോളമായി ഉയർന്ന യുവജനപ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഐതിഹാസികമായ ഈ വിദ്യാർഥി-യുവജന പ്രക്ഷോഭത്തിൽ അണിനിരന്ന മുഴുവൻ പോരാളികൾക്കും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിവാദ്യങ്ങൾ നേർന്നു. മത വർഗീയതയും കോർപ്പറേറ്റ് പ്രീണനവും മുൻനിർത്തി 12 വർഷക്കാലം ഏകാധിപത്യ ഭരണം നടത്തിയവരെ വിറപ്പിക്കുകയും മുട്ടുകുത്തിക്കുകയും ചെയ്ത ഈ സമരവീര്യം സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ ദീപ്തമായ ഏടാണെന്ന് എം.വി. ഗോവിന്ദൻ കുറിച്ചു.
പ്രതിഷേധം ആളിപ്പടർന്നതോടെ ഗത്യന്തരമില്ലാതെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാൻ നിർബന്ധിതനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ധർമേന്ദ്ര പ്രധാന്റെ രാജിയോടെ രാജ്യമാകെ അലയടിച്ച വിദ്യാർഥി-യുവജന പ്രക്ഷോഭം ഐതിഹാസിക വിജയമാണ് കൈവരിച്ചിരിക്കുന്നത്. പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഒരടി പോലും പിന്നോട്ടുപോകാതെ പോരാടിയ രാജ്യത്തെ യുവത പുതിയ ചരിത്രം കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary:
CPM State Secretary M.V. Govindan praised the student and youth protesters after the Union Government conceded to their demands regarding the NEET exam controversy, leading to the resignation of Education Minister Dharmendra Pradhan. In a Facebook post, he congratulated the protesters, stating that no authority can resist intense public agitations and called the youth movement a historic victory against authoritarian rule.


