കൊൽക്കത്ത: വിദ്യാർഥിനിയോട് ലൈംഗികാതിക്രമപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് പശ്ചിമ ബംഗാളിലെ ഒരു കോളേജിൽ ഗസ്റ്റ് അധ്യാപകനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം (West Bengal Gobardanga College). അധ്യാപകനെ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിക്കുകയും മുട്ടയേറുകയും ചൂലുകൊണ്ട് മർദിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗോബർഡാംഗ കോളേജിലെ ജിയോഗ്രഫി വിഭാഗം ഗസ്റ്റ് അധ്യാപകനായ സന്ദീപ് ദത്തയ്‌ക്കെതിരെയാണ് വിദ്യാർഥിനി പരാതി നൽകിയത്. സൗജന്യ ട്യൂഷൻ വാഗ്ദാനം ചെയ്ത് തന്നെ നിരന്തരം സമീപിച്ച അധ്യാപകൻ അനുചിതമായ രീതിയിൽ പെരുമാറിയെന്നാണ് വിദ്യാർഥിനിയുടെ ആരോപണം.
ക്ലാസിലെ പഠനം മനസ്സിലാകുന്നതിനാൽ ട്യൂഷന്റെ ആവശ്യമില്ലെന്ന് പലതവണ അറിയിച്ചിട്ടും അധ്യാപകൻ ശല്യം തുടർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ട്യൂഷനിൽ പങ്കെടുക്കാൻ തയ്യാറായില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി ആരോപിച്ചു.
തുടർച്ചയായ ശല്യം സഹിക്കാനാകാതെ വന്നതോടെ വിദ്യാർഥിനി കോളേജിലെ മുതിർന്ന വിദ്യാർഥികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകനെ ചോദ്യം ചെയ്ത വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി ക്യാമ്പസിലൂടെ നടത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന് പിന്നാലെ മറ്റ് ചില വിദ്യാർഥിനികളും സമാന ആരോപണങ്ങളുമായി രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ഗോബർഡാംഗ പൊലീസ് സന്ദീപ് ദത്തയെ അറസ്റ്റ് ചെയ്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Summary:
A guest lecturer at Gobardanga College in West Bengal was arrested following allegations of sexual harassment by a student. Students staged a protest on campus before police took the accused into custody.


