തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് (എസിപി), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്പി) റാങ്കുകളിലെ 161 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി സ്ഥലംമാറ്റം നടപ്പാക്കിയത്. (Kerala Police DYSP Transfer)
തിരുവനന്തപുരം ജില്ലയിൽ മാത്രം 10 ഉദ്യോഗസ്ഥർക്കാണ് പുതിയ നിയമനം ലഭിച്ചത്. ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഓഫീസറായിരുന്ന പ്രദീപ് കെയെ ഫോർട്ട് എസിപിയായി നിയമിച്ചു. ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയായും ടി.കെ. അഷറഫ് സൗത്ത് മെഡിക്കൽ കോളജ് ഡിവൈഎസ്പിയായും പി.എം. മനോജ് നാദാപുരം ഡിവൈഎസ്പിയായും നിയമിതരായി.
സംസ്ഥാനത്തെ വിവിധ പൊലീസ് ജില്ലകളിലും യൂണിറ്റുകളിലുമായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് പുതിയ ചുമതലകളിലേക്ക് മാറ്റിയിരിക്കുന്നത്. നിയമ-സമാധാന ചുമതലകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ വ്യാപക സ്ഥലംമാറ്റമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. പൊലീസ് സേനയിലെ അഴിച്ചുപണി വൈകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ അതൃപ്തി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് വലിയ തോതിലുള്ള സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
Summary: The Kerala Home Department has transferred 161 officers in the ranks of Assistant Commissioner of Police and Deputy Superintendent of Police as part of a major administrative reshuffle. The transfers include several key postings across the state, including ten officers in Thiruvananthapuram.


