ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങൾക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്ന ശേഷം മറുപടി നൽകുമെന്ന് ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. ചൊവ്വാഴ്ച രാമഭക്തർക്കായി പുറത്തിറക്കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാലാണ് താൻ ഇപ്പോൾ മൗനം പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Champat Rai To Break Silence On Ram Mandir Donation Theft After SIT Final Report)
ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിലെ പണം എണ്ണുന്നതിനിടയിൽ വൻ മോഷണം നടന്നെന്ന ആരോപണത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതേത്തുടർന്ന് വ്യക്തിപരമായി തനിക്കെതിരെ പലരും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതായി ചമ്പത് റായ് കത്തിൽ ചൂണ്ടിക്കാട്ടി. ട്രസ്റ്റിന്റെ കഴിഞ്ഞ യോഗത്തിൽ, അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് പരസ്യപ്പെടുത്തിയിരുന്നു. എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പ്രചരിക്കുന്ന ഓരോ ആരോപണങ്ങൾക്കും അക്കമിട്ട് മറുപടി നൽകുമെന്നും സത്യം എല്ലാവരുടെയും മുന്നിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പൊതുജീവിതത്തെ പ്രതിരോധിച്ച ചമ്പത് റായ്, 45 വർഷത്തെ സേവന പാരമ്പര്യമുണ്ടെന്നും 1991 ഒക്ടോബർ മുതൽ അയോധ്യയിൽ പ്രവർത്തിച്ചുവരികയാണെന്നും ഓർമ്മിപ്പിച്ചു. തന്റെ ജീവിതം എപ്പോഴും ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം കത്തിൽ കുറിച്ചു. ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ചമ്പത് റായ്, അനിൽ മിശ്ര എന്നിവർ നൽകിയ രാജി ട്രസ്റ്റ് കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.
Story Summary
Former Ram Mandir Trust general secretary Champat Rai stated he will respond to all donation theft allegations point by point after the SIT submits its final report. His statement follows the acceptance of his and Anil Mishra’s resignations by the Shri Ram Janmabhoomi Teerth Kshetra trust amid the temple donation theft controversy.

