കറാച്ചി: പാകിസ്താന്റെ കറാച്ചി തീരത്തുനിന്നും കാണാതായ കെ2 എയർവേയ്‌സ് ബോയിങ് ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണു. കാണാതായി 12 മണിക്കൂറുകൾ നീണ്ട അതീവ സങ്കീർണ്ണമായ കടൽ തിരച്ചിലിനൊടുവിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പാകിസ്താൻ എയർപോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ഒർമാര തുറമുഖത്തിന് 53 നോട്ടിക്കൽ മൈൽ തെക്കുമാറിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ, രണ്ട് എഞ്ചിനീയർമാർ, ഒരു സഹായി എന്നിവരുൾപ്പെടെ അഞ്ച് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.(Pakistan K2 Airways Boeing Cargo Plane Crashes Into Arabian Sea Near Karachi Wreckage Found)
പാകിസ്താൻ സ്റ്റാൻഡേർഡ് സമയം ബുധനാഴ്ച രാത്രി 9:18-ഓടെയാണ് കറാച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിൽ നാവിഗേഷൻ സംവിധാനത്തിന് തകരാർ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തത്. പ്രാദേശിക എയർ ട്രാഫിക് കൺട്രോൾ വിമാനത്തിന് വഴികാട്ടാൻ ശ്രമിച്ചെങ്കിലും, മൂന്ന് മിനിറ്റിന് ശേഷം കറാച്ചിയിൽ നിന്ന് 155 നോട്ടിക്കൽ മൈൽ അകലെവച്ച് വിമാനവുമായുള്ള ആശയവിനിമയം പൂർണ്ണമായും നഷ്ടപ്പെടുകയും റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.
വിമാനത്തിന്റെ അവസാന മിനിറ്റുകളിലെ റഡാർ വിവരങ്ങൾ അതീവ വിചിത്രവും ഭയപ്പെടുത്തുന്നതുമായിരുന്നുവെന്ന് ‘ഫ്ലൈറ്റ്‌റഡാർ 24’ വ്യക്തമാക്കുന്നു. ഒരു മിനിറ്റിനുള്ളിൽ 5,000 അടി താഴേക്ക് പതിച്ച വിമാനം, അടുത്ത 30 സെക്കൻഡിൽ 6,000 അടി മുകളിലേക്ക് ഉയരുകയും തൊട്ടുപിന്നാലെ 36,550 അടി ഉയരത്തിൽ നിന്ന് കുത്തനെ താഴേക്ക് പതിക്കുകയുമായിരുന്നു. മണിക്കൂറിൽ 400 കിലോമീറ്റർ എന്ന അസാധാരണ വേഗതയിൽ കടലിലേക്ക് പതിക്കുന്ന നിലയിലാണ് വിമാനത്തിൽ നിന്നുള്ള അവസാന സിഗ്നൽ ലഭിച്ചത്.
27 വർഷം പഴക്കമുള്ള ബോയിങ് 737-400 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. 1999-ൽ റഷ്യൻ എയർലൈൻസിന് വേണ്ടി നിർമ്മിച്ച ഈ വിമാനം 2012-ലാണ് ചരക്കുവിമാനമാക്കി മാറ്റിയത്. കെ2 എയർവേയ്‌സിന്റെ പക്കലുള്ള ഏക വിമാനമാണിത്. പാകിസ്താൻ നേവിയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും സംയുക്തമായാണ് കടലിൽ തിരച്ചിൽ നടത്തുന്നത്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
Story Summary
The wreckage of a 27-year-old K2 Airways Boeing 737 cargo plane was recovered in the Arabian Sea, 53 nautical miles south of Ormara port, 12 hours after it went missing off the coast of Karachi. Pakistan Navy and Maritime Security Agency are continuing rescue operations to find the five crew members who were on board following a catastrophic and rapid altitude descent caused by a navigational glitch.

