Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKeralaഓപ്പറേഷൻ തൂഫാന് 10 കോടി, കിഫ്ബിക്കായി വിദഗ്ധ സമിതി, EV കാറുകൾക്ക്...

ഓപ്പറേഷൻ തൂഫാന് 10 കോടി, കിഫ്ബിക്കായി വിദഗ്ധ സമിതി, EV കാറുകൾക്ക് നികുതി ഇളവ്: വിപുലമായ വികസന പദ്ധതികളുമായി UDF സർക്കാരിൻ്റെ കന്നി ബജറ്റ് | Kerala Budget 2026

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വാഹന പ്രേമികൾക്കും സ്ത്രീകൾക്കും ആശ്വാസമാകുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുന്നതിനായി നികുതിയിൽ ഇളവ് വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, സ്ത്രീസുരക്ഷ മുൻനിർത്തി ‘മകൾക്കൊപ്പം’ എന്ന പേരിൽ പുതിയ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(Kerala Budget 2026 Electric Vehicle Tax Cuts and Women Safety Project)

പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളുടെ നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തി. 10 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതി 5 ശതമാനത്തിൽ നിന്നും 3 ശതമാനമായി കുറച്ചു. 10 മുതൽ 15 ലക്ഷം രൂപ വരെയുള്ളവയുടെ നിലവിലെ നികുതി നിരക്കിൽ മാറ്റമില്ല. 15 മുതൽ 20 ലക്ഷം രൂപ വരെയുള്ളവയുടെ നികുതി 8 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചു.

കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ‘മകൾക്കൊപ്പം’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. കുറ്റകൃത്യങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി.

സംസ്ഥാന ബജറ്റിൽ ആരോഗ്യ, കായിക, സാമൂഹിക മേഖലകൾക്ക് വൻ ഊന്നൽ. റബർ താങ്ങുവില 250 രൂപയായി വർധിപ്പിച്ചതിന് പുറമെ, ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 2076 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി 100 കോടി രൂപയും നീക്കിവെച്ചു.

കേരളത്തെ മികച്ച ആരോഗ്യ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനായി ‘റീച്ച് കേരള’ പദ്ധതി നടപ്പിലാക്കും. കാസർകോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം വേഗത്തിലാക്കും. 40 വയസ്സിന് മുകളിലുള്ളവർക്കായി രോഗനിർണ്ണയ കേന്ദ്രങ്ങളും, ആദിവാസി ജനവിഭാഗങ്ങൾക്കായി പ്രത്യേക ചികിത്സാ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

കായിക-യുവജനക്ഷേമത്തിനായി 177 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. 2036-ലെ ഒളിംപിക്സ് ലക്ഷ്യമിട്ട് താരങ്ങളെ പരിശീലിപ്പിക്കാൻ ‘വിഷൻ 2036’ പദ്ധതി നടപ്പിലാക്കും. മലബാറിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി രൂപയും, കോളേജ് ക്യാമ്പസുകളിലെ കളിസ്ഥലങ്ങൾ നവീകരിക്കുന്നതിനും തുക അനുവദിച്ചു.

അന്തരിച്ച പ്രിയതാരം സലിം കുമാറിന്റെ സ്മരണാർത്ഥം കൊച്ചിയിൽ സ്മാരകം നിർമ്മിക്കാൻ 1 കോടി രൂപ അനുവദിച്ചു. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ‘മകൾക്കൊപ്പം’ എന്ന പേരിൽ പുതിയ പദ്ധതി. ഭിന്നശേഷിക്കാർക്ക് പൊതുസ്ഥലങ്ങളിൽ റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. അർഹരായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനും ഇ-ഗ്രാന്റുകൾ സമയബന്ധിതമായി വിതരണം ചെയ്യാനും തീരുമാനമായി.

ഗവേണൻ‌സ് വിത്ത് എംപതി കാഴ്ചവച്ച് പുതുയുഗ വികസിത കേരളം ഒരുമിച്ച് സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും. പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് നിരക്കും ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്കും കുറച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ അബ്കാരി നിയമം ഭേദഗതി ചെയ്തിരുന്നു. 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഇതില്‍ പരിഗണിച്ചത്. 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 125 ശതമാനവും 10-20 ശതമാനം വരെ 175 ശതമാനവും നികുതി ഏര്‍പ്പെടുത്തി.

Story Summary

The state budget introduces significant tax reductions for electric vehicles to promote green mobility, with rates dropping for cars under ₹10 lakh and those in the ₹15-20 lakh range. Additionally, the government has launched project to ensure zero tolerance for violence against women and children, alongside funding for ‘Operation Toofan’ and a new expert committee for KIIFB.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.