തിരുവനന്തപുരം: ഏറെ വിവാദമായ കട്ടിളപ്പാളി കേസിൽ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിനായുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty’s bail plea likely to be considered tomorrow)
ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിലായിട്ട് 90 ദിവസം പിന്നിട്ടു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ ഇടയാക്കിയേക്കും. നേരത്തെ അറസ്റ്റിലായ ദ്വാരപാലക കേസിൽ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും രണ്ട് കേസുകളിലായി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജികളും കോടതി നാളെ പരിഗണിക്കും.
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരും ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ പ്രതികളായിരുന്ന മുരാരി ബാബു, എസ്. ശ്രീകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.



