വയനാട് : വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനായി അതീവ ജാഗ്രത പുലർത്താൻ മന്ത്രി നിർദ്ദേശം നൽകി.(Wayanad Shigella Outbreak Health Department Takes Stringent Measures)
കിണറുകളും ജലസ്രോതസ്സുകളും ശുദ്ധീകരിക്കുന്നതിനായി സ്‌പെഷ്യൽ ഡ്രൈവ് വഴി ക്ലോറിനേഷൻ നടപടികൾ ആരംഭിക്കും. കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ കുട്ടികൾക്ക് പുറമെ, ഇവരുടെ സഹോദരങ്ങൾ പഠിക്കുന്ന സ്‌കൂളുകളിലും മെഡിക്കൽ സംഘത്തെ നിയോഗിക്കും.
രോഗം ഭേദമായി ഡിസ്ചാർജ് ചെയ്ത കുട്ടികളിൽ വീണ്ടും ലക്ഷണങ്ങൾ കണ്ടുവരുന്ന സാഹചര്യത്തിൽ അവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത കോളിയാടി പ്രദേശത്തും സമീപത്തെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും പ്രത്യേക യോഗങ്ങൾ വിളിച്ച് ജനങ്ങൾക്ക് മുൻകരുതൽ സംബന്ധിച്ച ബോധവൽക്കരണം നൽകും. സ്‌കൂളുകളിൽ നേരത്തെ നടത്തിയ ജലപരിശോധനയിൽ എന്തെങ്കിലും വീഴ്ചകൾ പറ്റിയിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ 21 കുട്ടികൾക്ക് ഇതിനകം ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 60 കുട്ടികൾ ചികിത്സയിലാണ്. സ്‌കൂൾ തുറന്നതിന് പിന്നാലെ കുട്ടികളിൽ പനിയും ഛർദ്ദിയും വയറിളക്കവും കണ്ടതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. കോളിയാടി സ്‌കൂളിലെ വിദ്യാർത്ഥികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 14 പേർക്ക് കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടിലെത്തും.
Story Summary
Wayanad is on high alert after a Shigella outbreak, with 21 students from Mar Baselios School testing positive and a total of 60 children currently under treatment. Minister T. Siddique has ordered immediate sanitation drives and medical surveillance, while Health Minister K. Muralidharan is scheduled to visit the district to oversee the containment efforts.

