കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിനെതിരെ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന കടുത്ത സൈബർ അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു (Joy Mathew Facebook post Salim Kumar). സലിം കുമാർ ഒരു കോൺഗ്രസുകാരനായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടുമാത്രമാണ് അദ്ദേഹം മരണപ്പെട്ടിട്ടും ചില സാമൂഹിക വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കാൻ ഉത്സാഹിക്കുന്നതെന്ന് ജോയ് മാത്യു കുറ്റപ്പെടുത്തി. സലിം കുമാറിനെ അവഹേളിക്കുന്ന തരത്തിൽ ഇടതനുകൂല പ്രൊഫൈലുകളിൽ നിന്നും സൈബർ പോരാളികളിൽ നിന്നും വന്ന പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
“സലിം കുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടുതീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച, വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമഗീതങ്ങളാണ്,” എന്ന് ജോയ് മാത്യു പറഞ്ഞു. പാർട്ടി നേതാക്കളുടെ ചിത്രങ്ങളോ കൊടിയോ ചിഹ്നങ്ങളോ പ്രൊഫൈലാക്കി മാറ്റി സ്വയം സൈബർ പോരാളികൾ എന്ന് വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നർത്തകരെന്നും അദ്ദേഹം പരിഹസിച്ചു.
മനുഷ്യർ പരസ്പരം സ്നേഹിക്കുന്ന കാലം വരുമെന്ന് പറഞ്ഞ കാറൽ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത രാഷ്ട്രീയ സംസ്കാരമാണ് ഇവർ പ്രകടിപ്പിക്കുന്നതെന്ന് ജോയ് മാത്യു വിമർശിച്ചു. സ്വന്തം നടനവൈഭവം കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ എന്ന് പറയാൻ ശേഷിയുള്ള ഒരൊറ്റ സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റപ്പെടുമെന്നും ജോയ് മാത്യു തന്റെ കുറിപ്പിൽ വ്യക്തമാക്കി.
Story Summary: Actor Joy Mathew strongly criticized cyber profiles, allegedly aligned with the left, for posting derogatory comments following the demise of actor Salim Kumar. In a Facebook post, Mathew stated that Salim Kumar was targeted simply because of his Congress affiliation, calling the abusers “vultures of politics.” He also shared screenshots of the abusive comments, condemning the silence of cultural leaders within the party.

