ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ശരാശരി ഗാർഹിക ഉപഭോഗം വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ, പാവപ്പെട്ട ജനങ്ങളെ പ്രതിസന്ധിഘട്ടത്തിൽ സർക്കാർ കൈവിട്ടെന്ന് ആരോപിച്ച് കോൺഗ്രസ് ശക്തമായ വിമർശനവുമായി രംഗത്തെത്തി.(Central Government Cuts LPG Subsidy Quota To Four Cylinders)
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി പാചകവാതക വിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിൽ 60 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെ, ജൂൺ മാസത്തിൽ 29 രൂപ കൂടി വർദ്ധിപ്പിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് 14.2 കിലോ സിലിണ്ടറിന്റെ വില 942 രൂപയിലെത്തി. കേരളത്തിൽ തിരുവനന്തപുരത്ത് 951 രൂപയും കൊച്ചിയിൽ 949 രൂപയുമാണ് നിലവിലെ വില. പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള വിപണിയിൽ എൽപിജി വില ഉയർത്തിയതാണ് ഈ വിലവർദ്ധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
സിലിണ്ടർ ഒന്നിന് 703 രൂപ വരെ നഷ്ടം നേരിട്ടാണ് എണ്ണക്കമ്പനികൾ വിൽപന നടത്തുന്നതെന്നും, വിലവർദ്ധനവിലൂടെ ഈ നഷ്ടത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് പരിഹരിക്കാൻ സാധിക്കുന്നതെന്നും കമ്പനികൾ വാദിക്കുന്നു. പാചകവാതകത്തിന് പുറമെ പെട്രോൾ, ഡീസൽ, സിഎൻജി വിലയിലും കഴിഞ്ഞ മെയ് മുതൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വില വർദ്ധനവ് വളരെ കുറവാണെന്നും, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അവകാശപ്പെടുന്നു. എന്നിരുന്നാലും, തുടർച്ചയായ വിലക്കയറ്റത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ചിരിക്കുകയാണ്.
Story Summary
The central government has reduced the annual subsidy quota for Ujjwala Yojana beneficiaries from nine to four LPG cylinders, citing average household consumption patterns. While the Petroleum Ministry justifies the move and recent price hikes as necessary to offset global supply costs, the Congress party has criticized the decision, accusing the government of abandoning the poor during economic distress.

