ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തിൽത്തന്നെ ഇൻഡ്യാ സഖ്യത്തിനുള്ളിലെ ഭിന്നതകൾ പരസ്യമായി പുറത്തുവരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ സഖ്യകക്ഷികൾ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും സംസ്ഥാന തലത്തിലെ കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റവും സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്ന് വിവിധ കക്ഷികൾ ചൂണ്ടിക്കാട്ടി.(INDIA Bloc Internal Rifts and Congress Friction)
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെ വിമർശനശരങ്ങൾ തൊടുത്തത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഇടതുപക്ഷവും മറ്റ് പ്രാദേശിക കക്ഷികളും പിന്തുണച്ചു. വർഷത്തിലൊരിക്കൽ മാത്രം യോഗം ചേരുന്നത് സഖ്യത്തിന്റെ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നുണ്ടെന്ന് നേതാക്കൾ വിമർശിച്ചു. കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേർന്ന് ചർച്ചകൾ നടത്തിയാൽ മാത്രമേ മുന്നണിക്ക് മുന്നോട്ടുപോകാൻ സാധിക്കൂ എന്ന് അവർ വ്യക്തമാക്കി.
പ്രാദേശിക സാഹചര്യങ്ങളും അതാത് സംസ്ഥാനങ്ങളിലെ നേതാക്കളുടെ അഭിപ്രായങ്ങളും കണക്കിലെടുക്കേണ്ടി വരുന്നതുകൊണ്ടാണ് ചില തടസ്സങ്ങൾ നേരിട്ടതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിശദീകരിച്ചു. എങ്കിലും ദേശീയ തലത്തിൽ സഖ്യം ശക്തമാണെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്.
സഖ്യകക്ഷികളുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി, ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ ഇൻഡ്യാ സഖ്യം യോഗം ചേരാൻ തീരുമാനമായി. ഓഗസ്റ്റിൽ ഹൈദരാബാദിലാണ് അടുത്ത യോഗം നടക്കുക. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും സഖ്യം തീരുമാനിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ വിവാദം എന്നിവയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേടുകളിൽ ചീഫ് ജസ്റ്റിസിന് പരാതി നൽകാനും യോഗത്തിൽ തീരുമാനമായി. അതേസമയം, ഡിഎംകെയും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
Story Summary
The recent INDIA bloc meeting in Delhi exposed deep internal rifts, with key allies criticizing Congress for poor coordination and behavioral issues during election campaigning. Despite the tension, the alliance agreed to hold meetings every two months and decided to corner the central government on issues like the NEET scandal and unemployment.

