തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ പൊലീസ് നടത്തിയ പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘പെരുമ്പാവൂർ തൂഫാനടിച്ചോ?’ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ വീഡിയോയ്ക്ക് താഴെ കുറിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.(Operation Toofan Kerala police intensify crackdown on drug mafia with major arrests)
സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട 270 കേസുകൾ രജിസ്റ്റർ ചെയ്യുകയും 296 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡുകളിൽ നിന്ന് പിടിച്ചെടുത്ത പ്രധാന വസ്തുക്കൾ എംഡിഎംഎ: 0.3565 കിലോഗ്രാം, കഞ്ചാവ്: 10.893 കിലോഗ്രാം, കഞ്ചാവ് ബീഡി: 157 എണ്ണം എന്നിവയാണ്.
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി അവ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ ‘തൂഫാൻ ഇൻ്റലിജൻസ്’ എന്ന പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ഇനി താഴെ പറയുന്ന നമ്പറുകളിൽ രഹസ്യമായി കൈമാറാവുന്നതാണ്:
ഫോൺ: 9497979794, 9497927797
വാട്സ്ആപ്പ്: 9995966666
വിവരം നൽകുന്നവരുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകി. മയക്കുമരുന്ന് വിപത്തിനെതിരെ സർക്കാരിന്റെ പുതിയ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Summary
The Kerala government has launched ‘Operation Toofan’, a massive statewide drive to eradicate drug trafficking, with a recent lightning raid in Perumbavoor resulting in 296 arrests. To tackle the root causes of the drug menace, the state has formed a special ‘Toofan Intelligence’ unit and urged citizens to report illicit activities via dedicated phone lines and WhatsApp.

