ബെംഗളൂരു: വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള കടുത്ത ഭിന്നതയെത്തുടർന്ന് മന്ത്രിസഭ രൂപീകരിച്ച് നാലാം നാൾ കർണാടകയിലെ ഡി.കെ. ശിവകുമാർ സർക്കാർ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് (Karnataka WhatsApp Resignation Crisis). തനിക്ക് വാഗ്ദാനം ചെയ്തിരുന്ന ബെംഗളൂരു വികസന മന്ത്രാലയത്തിന് പകരം ജലസേചന വകുപ്പ് നൽകിയതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവെച്ചു. വാട്സാപ്പ് വഴിയാണ് റെഡ്ഡി മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചത്. ഇതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വെള്ളിയാഴ്ച രാത്രി റെഡ്ഡിയുമായി രണ്ട് മണിക്കൂറിലധികം നീണ്ട അടിയന്തര ചർച്ച നടത്തുകയും, അദ്ദേഹവുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായും രാജി വിവാദം ഒത്തുതീർപ്പാക്കിയതായും ശനിയാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ രാമലിംഗ റെഡ്ഡിയുടെ രാജിക്ക് പിന്നാലെ മറ്റ് മുതിർന്ന നേതാക്കളും പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത് സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തനിക്ക് ലഭിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് കെ.എച്ച്. മുനിയപ്പ രംഗത്തെത്തി. മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗമെന്ന നിലയിൽ ജനങ്ങളെ കൂടുതൽ നന്നായി സേവിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട മറ്റൊരു വകുപ്പാണ് താൻ പ്രതീക്ഷിച്ചതെന്നും ഇക്കാര്യം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുനിയപ്പ വ്യക്തമാക്കി.
ഇതിന് പുറമെ പൊതുമരാമത്ത് വകുപ്പ് ലഭിച്ച സതീഷ് ജാർക്കിഹോളി കെപിസിസി അധ്യക്ഷ സ്ഥാനം കൂടി വേണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരു വനിതാ മന്ത്രിയെപ്പോലും ഉൾപ്പെടുത്താത്തതിനെതിരെ മുതിർന്ന നേതാവ് മാർഗരറ്റ് ആൽവ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ, വരാനിരിക്കുന്ന മന്ത്രിസഭാ വികസനത്തിൽ സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവകുമാർ വിശദീകരിച്ചു. ജൂൺ 3-നാണ് ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും അധികാരമേറ്റത്.
Summary: Just four days after taking office, Karnataka Chief Minister DK Shivakumar is battling intense portfolio resentment within his cabinet following the dramatic resignation of veteran leader Ramalinga Reddy on Friday. Reddy, who was allocated the Irrigation Ministry instead of his expected Bengaluru Development portfolio, sent his resignation via WhatsApp, forcing Shivakumar into a two-hour late-night reconciliation meeting. While Shivakumar claimed on Saturday that all issues with Reddy were sorted out, another senior minister, KH Muniyappa, openly voiced dissatisfaction with his Food and Civil Supplies portfolio.

