മുംബൈ: ബോളിവുഡ് ചിത്രം ‘ഡോൺ 3’ യുമായി ബന്ധപ്പെട്ട് നടൻ രൺവീർ സിങ്ങിനെതിരെ സിനിമാ തൊഴിലാളി കൂട്ടായ്മയായ എഫ്.ഡബ്ല്യു.ഐ.സി.ഇ ഏർപ്പെടുത്തിയിരുന്ന സഹകരണമില്ലായ്മ പ്രഖ്യാപനം പിൻവലിച്ചതിന് പിന്നാലെ സിനിമാ മേഖലയിൽ അനുനയ അന്തരീക്ഷം (Ranveer Singh Don 3 Controversy). വിവാദ സമയത്ത് രൺവീർ സിങ്ങിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതിന് നടന്റെ പിതാവ് ജഗ്ജീത് സിങ് ഭവ്നാനി തനിക്ക് വ്യക്തിപരമായി നന്ദി അറിയിച്ചതായി സിനിമാ-ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ‘സിന്റാ’ പ്രസിഡന്റും മുതിർന്ന നടിയുമായ പൂനം ധില്ലൻ വെളിപ്പെടുത്തി. എഫ്.ഡബ്ല്യു.ഐ.സി.ഇ എടുത്ത ഏകപക്ഷീയമായ നടപടിക്ക് ഒട്ടും അർഹതയില്ലാത്ത നടനാണ് രൺവീറെന്നും, തന്റെ കരിയറിൽ ഏത് സിനിമ ചെയ്യണമെന്ന് തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം അദ്ദേഹത്തിനുണ്ടെന്നും പൂനം ധില്ലൻ വ്യക്തമാക്കി.
ചിത്രത്തിൽ നിന്നും രൺവീർ സിങ് പെട്ടെന്ന് പിന്മാറിയതിനെത്തുടർന്ന് നിർമ്മാണ കമ്പനിയായ എക്സൽ എന്റർടൈൻമെന്റിന് 45 കോടി രൂപയുടെ പ്രീ-പ്രൊഡക്ഷൻ നഷ്ടം ഉണ്ടായെന്ന് കാണിച്ചായിരുന്നു എഫ്.ഡബ്ല്യു.ഐ.സി.ഇ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിർമ്മാതാക്കളായ ഫർഹാൻ അക്തറുമായും റിതേഷ് സിദ്ധ്വാനിയുമായും രൺവീറിന്റെ കുടുംബത്തിന് യാതൊരുവിധ വ്യക്തിപരമായ ശത്രുതയുമില്ലെന്നും, അവർ തമ്മിൽ മികച്ച സൗഹൃദമാണ് ഇപ്പോഴുമുള്ളതെന്നും ജഗ്ജീത് സിങ് വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചതായി പൂനം വെളിപ്പെടുത്തി. എഫ്.ഡബ്ല്യു.ഐ.സി.ഇ വിഷയം കൈകാര്യം ചെയ്ത രീതിയിൽ മാത്രമാണ് കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഇടപെടലിനെത്തുടർന്ന് വിലക്ക് ഔദ്യോഗികമായി നീക്കിയതോടെ വലിയൊരു സിനിമാ പ്രതിസന്ധിയാണ് ബോളിവുഡിൽ ഒഴിഞ്ഞുപോയത്.
Summary: Following the withdrawal of the non-cooperation directive against Ranveer Singh by the Federation of Western India Cine Employees (FWICE) over the ‘Don 3’ controversy, Cine & TV Artistes’ Association (CINTAA) President Poonam Dhillon revealed that the actor’s father, Jagjit Singh Bhavnani, personally reached out to thank her for her firm support. Dhillon stated that Ranveer’s family held no animosity toward Farhan Akhtar or Excel Entertainment, emphasizing their long-standing close relationship.

