ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവുവരുന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവിലയിൽ ഗണ്യമായ കുറവ്. ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സായ ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 1.70 ശതമാനം ഇടിവുണ്ടായി, ബാരലിന് 91.12 ഡോളർ എന്ന നിരക്കിലേക്ക് വില താഴ്ന്നു. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ധന ഇറക്കുമതി രാജ്യങ്ങൾക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നത്.(Global oil prices drop on US Iran peace hopes)
അമേരിക്കയും ഇറാനും തമ്മിൽ ഉടൻ സമാധാന കരാർ നിലവിൽ വരുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ നിയന്ത്രണങ്ങൾ നീക്കുന്നതിനും വെടിനിർത്തൽ കരാർ നീട്ടുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ട്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്യുന്ന നിർണായക ജലപാതയാണിത്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച നിർദ്ദേശങ്ങളും വിലയിടിവിന് ആക്കം കൂട്ടി. ആണവായുധ നിർമ്മാണം ഒഴിവാക്കുക, ഹോർമുസ് കടലിടുക്ക് തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുക, മൈനുകൾ നീക്കം ചെയ്യുക തുടങ്ങിയ കർശന ഉപാധികളാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. നേരത്തെ ക്രൂഡ് ഓയിൽ വില വർധിച്ചപ്പോൾ രാജ്യത്ത് പെട്രോൾ വിലയിൽ ഏകദേശം എട്ടുരൂപയുടെ വർധനയുണ്ടായിരുന്നു. ഇപ്പോഴത്തെ വിലയിടിവിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ എണ്ണ വിതരണ കമ്പനികൾ തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Story Summary
Crude oil prices have dropped by 1.70% to $91.12 per barrel, following signs of a potential peace deal between the US and Iran and a tentative agreement to ease shipping restrictions in the Strait of Hormuz. With global energy supplies stabilizing, Indian consumers are now hopeful that domestic fuel prices will be reduced after recent hikes.

