മുംബൈ: ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ യാതൊരു മടിയുമില്ലാതെ മാലിന്യം വലിച്ചെറിയുകയും വിദേശരാജ്യങ്ങളിൽ എത്തുമ്പോൾ ശുചിത്വനിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്ന ചിലരുടെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. “ഇതാണോ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വില?” എന്ന് കോടതി ചോദിച്ചു. (Bombay High Court Littering Remarks)
ജസ്റ്റിസുമാരായ ജി.എസ്. കുൽക്കർണി, ആരതി സാഥെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ പ്രതികരിച്ചത്. മുംബൈയിലെ കഞ്ചൂർമാർഗ് മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം അനുഭവപ്പെടുന്ന മലിനീകരണം, ദുർഗന്ധം, വാതക പുറന്തള്ളൽ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. “വൃത്തിയുള്ള പരിസരം ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും സമൂഹത്തോടുള്ള ഉത്തരവാദിത്തമുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം കിടക്കാതിരിക്കാൻ പൗരന്മാരെയും മുനിസിപ്പൽ ഉദ്യോഗസ്ഥരെയും ബോധവത്കരിക്കണം. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം,” കോടതി നിർദേശിച്ചു.
ഇന്ത്യയിൽ റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ വിദേശത്ത് എത്തുമ്പോൾ ചെറിയ ചോക്ലേറ്റ് കവറുപോലും മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ കടൽത്തീരങ്ങൾ പോലും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറയുന്ന സാഹചര്യം ആശങ്കാജനകമാണെന്നും “നാം പരിഷ്കൃത സമൂഹത്തിലാണോ ജീവിക്കുന്നത്?” എന്നും ബെഞ്ച് ചോദിച്ചു. നഗരത്തിലെ പ്രധാന റോഡുകളിലും ഇടവഴികളിലും മാലിന്യം തള്ളുന്നത് ഗുരുതര ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ‘സ്വച്ഛ് മുംബൈ, സുന്ദർ മുംബൈ’ എന്ന മുദ്രാവാക്യത്തിന്റെ ലക്ഷ്യം പൗരന്മാരുടെ അനാസ്ഥയും മുനിസിപ്പൽ സംവിധാനത്തിന്റെ നിഷ്‌ക്രിയതയും മൂലം പരാജയപ്പെടുകയാണെന്നും കോടതി വ്യക്തമാക്കി.
രാജാബായി ക്ലോക്ക് ടവർ, ബോംബെ ഹൈക്കോടതി കെട്ടിടം തുടങ്ങിയ പൈതൃക കേന്ദ്രങ്ങൾക്ക് സമീപം മാലിന്യവാഹനങ്ങൾ അശ്രദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്ന വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് നഗരത്തെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാകുന്ന സാഹചര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷന് കോടതി നിർദേശം നൽകി. നടപടി ഉണ്ടായില്ലെങ്കിൽ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
Summary: The Bombay High Court criticised the tendency of some Indians to litter public places at home while strictly following cleanliness rules abroad. The court urged stronger civic action, public awareness and strict enforcement to prevent garbage dumping across Mumbai.


