ബെംഗളൂരു: സിദ്ധരാമയ്യയുടെ പിൻഗാമിയായി കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് ബെംഗളൂരുവിൽ ചേരും. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ യോഗത്തിന് മേൽനോട്ടം വഹിക്കും. ഡി.കെ. ശിവകുമാർ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യതയേറെയെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.(Congress legislative party meeting to elect Karnataka Chief Minister)
സിദ്ധരാമയ്യ തന്നെ ശിവകുമാറിന്റെ പേര് നിർദേശിക്കാനോ, അല്ലെങ്കിൽ ഹൈക്കമാൻഡിന് അധികാരം നൽകുന്ന ഒറ്റവരി പ്രമേയം പാസാക്കാനോ സാധ്യതയുണ്ട്. ഗവർണർ താവർചന്ദ് ഗെഗ്‌ലോട്ട് മന്ത്രിസഭ പിരിച്ചുവിട്ട സാഹചര്യത്തിൽ, വരും ബുധനാഴ്ച പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
പുതിയ മന്ത്രിസഭയിൽ പഴയവരും പുതിയവരും ഉൾപ്പെടുന്ന സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. ജാതി സമവാക്യങ്ങൾക്കും പ്രാദേശിക പ്രാതിനിധ്യത്തിനും മുൻഗണന നൽകും. മന്ത്രിസ്ഥാനത്തിനായി ഡൽഹിയിൽ നേതാക്കളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് ജാർക്കിഹോളിയുടെ പേരും, മന്ത്രിസഭയിലേക്ക് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയുടെ പേരും സജീവ ചർച്ചയാകുന്നുണ്ട്. സിദ്ധരാമയ്യയുടെ രാജിക്ക് ശേഷം കർണാടക രാഷ്ട്രീയത്തിലെ എല്ലാ കണ്ണുകളും ഇന്നത്തെ സിഎൽപി യോഗത്തിലേക്കാണ്.
Story Summary
The Congress party in Karnataka is set to hold a crucial legislative party meeting today in Bengaluru to elect a new Chief Minister following the resignation of Siddaramaiah. With Governor Thawar Chand Gehlot dissolving the cabinet, D.K. Shivakumar is widely expected to be the next leader, while the party aims to balance cabinet representation across caste and regional lines ahead of the swearing-in ceremony expected on Wednesday.

