മുംബൈ: ആഗോളതലത്തിൽ തന്നെ ഏറെ പ്രശസ്തമായ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ അൽഫോൺസോ (ഹാപസ്) മാമ്പഴ ഉത്പാദനത്തിൽ ഈ സീസണിൽ 80 ശതമാനത്തോളം വൻ ഇടിവ് രേഖപ്പെടുത്തി (Alphonso Mango Crop Failure). മാമ്പഴ വിളവെടുപ്പിന്റെ നിർണ്ണായക ഘട്ടങ്ങളിലുണ്ടായ അകാല മഴയും അതിനുപിന്നാലെ അനുഭവപ്പെട്ട കനത്ത ഉഷ്ണതരംഗവുമാണ് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയത്.
രത്നഗിരി, സിന്ധുദുർഗ് തുടങ്ങിയ പ്രമുഖ മാമ്പഴ ഉത്പാദന മേഖലകളിലെ തോട്ടങ്ങളെല്ലാം വലിയ നാശനഷ്ടം നേരിട്ടതോടെ കർഷകരുടെ പ്രധാന വാർഷിക വരുമാന മാർഗ്ഗമാണ് ഇല്ലാതായത്. വിളനാശം രൂക്ഷമായതോടെ വിപണിയിൽ മാമ്പഴ ലഭ്യത കുറയുകയും വിലയിൽ 20 മുതൽ 35 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു. പ്രീമിയം ഗുണനിലവാരമുള്ള അൽഫോൺസോ മാമ്പഴങ്ങൾക്ക് നിലവിൽ ഡസന് 1500 രൂപ വരെയാണ് വിപണിയിലെ വില.
വില കുതിച്ചുയർന്നതോടെ മുംബൈ, നാസിക് തുടങ്ങിയ വൻകിട പഴവർഗ്ഗ വിപണികളിൽ നിന്നും സാധാരണക്കാരായ ഉപഭോക്താക്കൾ പൂർണ്ണമായും അകലം പാലിക്കുകയാണ്. മാമ്പഴം വാങ്ങാൻ ആളില്ലാത്തതിനാൽ കർഷകരിൽ നിന്നും ഉയർന്ന വിലയ്ക്ക് ഉൽപ്പന്നം സംഭരിച്ച വ്യാപാരികളും വൻ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ ആഗോളതലത്തിലെ സംഘർഷങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചതിനാൽ ഇത്തവണത്തെ അൽഫോൺസോ മാമ്പഴ കയറ്റുമതിയും പൂർണ്ണമായും തടസ്സപ്പെട്ടു. പ്രതിസന്ധി രൂക്ഷമായതോടെ അടിയന്തര സർക്കാർ ധനസഹായവും വിള ഇൻഷുറൻസ് പരിഷ്കരണങ്ങളും ആവശ്യപ്പെട്ട് കർഷകർ മുംബൈ-ഗോവ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ചു. കൂടാതെ വിപണിയിൽ കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങൾ എത്തുന്നതിനെക്കുറിച്ചുള്ള ആശങ്ക ഉയർന്നതിനാൽ പല ഉപഭോക്താക്കളും ഇപ്പോൾ രത്നഗിരിയിലെ കർഷകരിൽ നിന്ന് നേരിട്ട് മാമ്പഴം വാങ്ങാനാണ് താല്പര്യപ്പെടുന്നത്.
Summary: Unseasonal rains and severe heatwaves have devastated the Konkan region in Maharashtra, destroying nearly 80% of the world-famous Alphonso mango crop this season. Due to the drastic drop in supply, premium Hapus mango prices have surged by up to 30%, selling at Rs 1,500 per dozen in retail markets. The massive crop failure and subsequent dip in customer demand have caused severe financial distress to local farmers, traders, and exporters alike.

