ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശാന്തി മായാദേവി (Santhi Mayadevi). അഭിനയത്തിന് പുറമെ മോഹൻലാലിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ ‘നേര്’ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയായിരുന്നു ശാന്തി. മമ്മൂട്ടി ചിത്രമായ ‘ഗാനഗന്ധർവ്വനി’ലൂടെയാണ് ശാന്തി മായാദേവി ചലച്ചിത്ര രംഗത്തേക്ക് നടിയായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഒരു പുതിയ ചിത്രം സംവിധാനം ചെയ്യാനായി ശാന്തി ഒരുങ്ങുകയാണെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഇപ്പോൾ സിനിമാ ലോകത്ത് സജീവമാണ്. ഇപ്പോഴിതാ, താൻ എൽഎൽബി എടുക്കാൻ പ്രചോദനമായത് ‘നരസിംഹം’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അതിഥി വേഷമായിരുന്നു എന്ന് മനസ്സ് തുറക്കുകയാണ് ശാന്തി. ചിത്രത്തിലെ ‘നന്ദഗോപാൽ മാരാർ’ എന്ന വക്കീൽ കഥാപാത്രം ഒരു വികാരമാണെന്നും ശാന്തി പറയുന്നു.
“ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണ്, ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ. മമ്മൂക്കയെ ജയിലിൽ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന വക്കീൽ വേഷമായിരുന്നു എനിക്ക്. ജയിലിൽ നിന്ന് പുറത്തേക്ക് വരുന്ന ആദ്യത്തെ ഷോട്ടിൽ ഞാൻ ആ വക്കീൽ വേഷത്തിന്റെ ഗൗരവമൊക്കെ മറന്നുപോയി. എന്റെ മനസ്സിലൂടെ അപ്പോൾ നരസിംഹത്തിലെ മമ്മൂക്കയുടെ ഡയലോഗുകളായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഞാൻ എൽഎൽബി പഠിക്കുന്ന കാലത്ത് ഇപ്പോഴത്തെപ്പോലെ ജെൻ ആൽഫയോ ജെൻ ബീറ്റയോ ഉള്ള ജനറേഷൻ അല്ലല്ലോ. അന്നത്തെ ജനറേഷനിൽ ഒരു എൽഎൽബി സ്റ്റുഡന്റായ എന്നെ സംബന്ധിച്ച് വക്കീൽ എന്ന് പറഞ്ഞാൽ അത് നരസിംഹത്തിലെ മമ്മൂക്കയായിരുന്നു.
പഠിച്ചിറങ്ങിയാൽ ഉടനെ ഇങ്ങനത്തെ മാസ് ഡയലോഗുകളൊക്കെ കോടതിയിൽ പോയി പറയുക, നാല് ആളുകൾ അറിയുക, ഒന്ന് ഷോ കാണിക്കുക എന്നതൊക്കെയായിരുന്നു എല്ലാവരെയും പോലെ എന്റെയും ആഗ്രഹം. ആ പ്രായത്തിന്റെ ഒരു താല്പര്യം അതായിരുന്നു. വർഷങ്ങൾക്ക് ശേഷം മമ്മൂക്കയെ നേരിട്ട് കാണുമ്പോഴും എനിക്ക് അതേ ഫീലിംഗ് തന്നെയായിരുന്നു. മമ്മൂക്കയെ വക്കീലായി കാണുമ്പോൾ അദ്ദേഹം എനിക്ക് തരുന്ന ഡയലോഗ് എന്തായിരിക്കും, അത് പറയാൻ കൊതിയായിട്ട് വയ്യ, എന്റെ ഡയലോഗ് പെട്ടെന്ന് തരൂ എന്ന മൂഡിലായിരുന്നു ഞാൻ.
ഷൂട്ടിങ്ങിനിടയിൽ കോടതി രംഗത്തിൽ മമ്മൂക്ക എന്റെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അതിനെക്കുറിച്ച് വല്ലാതെ ആവേശത്തോടെ സംസാരിച്ചപ്പോൾ മമ്മൂക്ക അരികിൽ വന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘നീ ജൂനിയർ വക്കീൽ ആണ്, അപ്പോൾ അതിനനുസരിച്ചുള്ള നിലയ്ക്കും വിലയ്ക്കും നിന്നാൽ മതി’ എന്ന്. ‘ഉള്ളിൽ മാരാർ കിടപ്പുണ്ട് കുറച്ച്’ എന്ന് ഞാൻ പറഞ്ഞപ്പോൾ, അത് രക്തത്തിൽ അലിഞ്ഞുപോയതാണെന്ന് മമ്മൂക്കയും പറഞ്ഞു. ‘ദൃശ്യം’ സിനിമയിൽ അഭിനയിക്കുമ്പോഴായാലും മാരാർ എന്ന കഥാപാത്രത്തിന്റെ ആ ആവേശം എന്നിൽ വന്നിട്ടുണ്ടാകും. അതൊരു ഫീൽ ആണ്, ഇപ്പോഴും ഓർക്കുമ്പോൾ രോമാഞ്ചം തോന്നും. നരസിംഹത്തിലെ മമ്മൂക്കയുടെ നന്ദഗോപാൽ മാരാർ ഒരു വികാരമാണ്. അത് ഇപ്പോഴും മാറിയിട്ടില്ല,” ശാന്തി മായാദേവി പറഞ്ഞു.
Story Summary: Actress and writer Shanthi Mayadevi revealed that Mammootty’s iconic lawyer character ‘Nandagopal Marar’ from the movie Narasimham inspired her to pursue an LLB degree. She shared her fan-girl experience of working with Mammootty in her debut movie Ganagandharvan.

