വാഷിംഗ്ടൺ : ഇറാൻ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനും സാമ്പത്തിക സഹായം നൽകുന്നുവെന്നാരോപിച്ച് വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക വീണ്ടും ഉപരോധം പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായാണ് ഈ നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് എക്സിലൂടെ അറിയിച്ചു. ഇതിനു പുറമെ, ഹോങ്കോംഗ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കോടിക്കണക്കിന് ഡോളറിന്റെ എണ്ണ ഇടപാടുകൾ നടത്തുന്ന ഇറാനിയൻ ശൃംഖലയ്ക്കെതിരെയും യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാൻ പുതുതായി രൂപീകരിച്ച ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയെ’യും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(Us imposes fresh sanctions on Iran amid rising tensions in the Persian Gulf)
അതേസമയം, അമേരിക്കയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചെന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചു. ആണവ പരിപാടി സംബന്ധിച്ച് ഫോർമൽ ചർച്ചകൾക്കായി ഒരു താത്ക്കാലിക വെടിനിർത്തൽ ധാരണാ പത്രം തയ്യാറായെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഇറാൻ്റെ വാർത്താ ഏജൻസി വ്യക്തമാക്കി. ഇത്തരം ഒരു കരാറും പൂർത്തിയായിട്ടില്ലെന്നും അന്തിമ തീരുമാനം വന്നാൽ പാക്കിസ്ഥാൻ മധ്യസ്ഥനെയും പൊതുജനങ്ങളെയും ഉടൻ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.
അമേരിക്ക നടത്തിയ ആക്രമണങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒമാനെതിരെ ട്രംപ് നടത്തിയ ഭീഷണി പ്രസംഗത്തിൽ ഇറാൻ ഒമാനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ വക്താവ് ഇസ്മായിൽ ബഖായി മുന്നറിയിപ്പ് നൽകി.
Story Summary
The United States has imposed new sanctions on Iranian entities and individuals linked to the IRGC and oil trade, while also blacklisting the newly formed Persian Gulf Strait Authority. In response to recent U.S. strikes near Bandar Abbas, Iran has condemned American “violations” and claimed to have retaliated by targeting a U.S. military base. Meanwhile, Tehran has denied reports that a memorandum of understanding regarding its nuclear program has been finalized with the U.S.

