തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തെ തുടർന്ന് പാർട്ടി അണികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും കടുത്ത ചോദ്യം ചെയ്യലുകൾ നേരിട്ടിരുന്ന സിപിഎം നേതൃത്വത്തിന്, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡും അതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും പുതിയ ആത്മബലം നൽകുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ (CPM political analysis Kerala). ഭരണവിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും പിണറായി വിജയന്റെ പെരുമാറ്റവുമെല്ലാം തോൽവിക്ക് കാരണമായി പാർട്ടി ചർച്ചകളിൽ ഉയർന്നുവന്ന ഘട്ടത്തിലാണ് കേന്ദ്ര ഏജൻസിയുടെ ഈ നീക്കം. ഇതോടെ, നേതൃത്വവുമായി ഭിന്നതയിലായിരുന്ന അണികൾ ‘പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല’ എന്ന മുദ്രാവാക്യവുമായി തെരുവിലേക്ക് ഒന്നിച്ച് ഇറങ്ങുന്ന കാഴ്ചയ്ക്കാണ് കേരളം ഇന്നത്തെ പകൽ സാക്ഷ്യം വഹിച്ചത്. പത്തു വർഷത്തെ ഭരണത്തുടർച്ച നൽകിയ അലസതയ്ക്കും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിനും ഒറ്റയടിക്ക് മറുപടി നൽകാൻ ഈ പ്രതിഷേധങ്ങളിലൂടെ പാർട്ടിക്ക് കഴിഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയന്റെയോ, പാർട്ടി സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദന്റെയോ നേതൃപാടവത്തെ ചോദ്യം ചെയ്ത് പാർട്ടിക്ക് ഉള്ളിൽ നിന്ന് ഇനി ശബ്ദങ്ങൾ ഉയരാനുള്ള സാധ്യതയും തത്കാലത്തേക്കെങ്കിലും ഇല്ലാതായി എന്നുവേണം കണക്കാക്കാൻ.
കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപണവുമായി പിണറായി വിജയൻ
റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ട പിണറായി വിജയൻ, ഈ നീക്കം രാഹുൽ ഗാന്ധിയെപ്പോലെ ചിലർക്ക് ആത്മസംതൃപ്തി നൽകുന്നതാകാമെന്ന് പരിഹസിച്ചു. റെയ്ഡിന് പിന്നിൽ സംഘപരിവാർ മാത്രമല്ല, നിലവിൽ കേരളം ഭരിക്കുന്ന കോൺഗ്രസ് സർക്കാരുമുണ്ടെന്ന രാഷ്ട്രീയ വ്യാഖ്യാനത്തിലേക്കാണ് സിപിഎം വിരൽ ചൂണ്ടുന്നത്.
‘എന്തുകൊണ്ട് ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല’ എന്ന് തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യവും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയും കൂട്ടിവായിച്ചാണ് സിപിഎം ഒരേസമയം ബിജെപിയെയും കോൺഗ്രസിനെയും പ്രതിസ്ഥാനത്ത് നിർത്തുന്നത്.
ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളുടെ തിരിച്ചുവരവ്
തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തിയത് സിപിഎം-ആർഎസ്എസ് അന്തർധാര ആരോപണങ്ങൾ ശക്തമായതും, അതിന്റെ ഫലമായി ന്യൂനപക്ഷ-ക്രിസ്ത്യൻ വോട്ടുകൾ ഇടതുപക്ഷത്ത് നിന്ന് അകന്നതുമാണ്. എന്നാൽ, ബിജെപി സർക്കാരിന്റെ കീഴിലുള്ള ഇഡി തന്നെ പിണറായി വിജയനെ വേട്ടയാടുന്നു എന്ന് സ്ഥാപിക്കുന്നതിലൂടെ തങ്ങൾക്കെതിരെയുള്ള ആർഎസ്എസ് ബന്ധം എന്ന ആരോപണത്തെ ശക്തമായി പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിക്കും. ഇത് വഴി അകന്നുപോയ ന്യൂനപക്ഷ വോട്ടുകളെ തിരികെ എത്തിക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഒരു സമരസംഘടന എന്ന നിലയിലേക്ക് സിപിഎമ്മും പോഷകസംഘടനകളും തെരുവിൽ വീണ്ടും സജീവമാകുമ്പോൾ വരും ദിവസങ്ങളിലും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടായേക്കും.
Story Summary: The recent ED raids at Pinarayi Vijayan’s residence have provided a political shield for the CPM leadership, heavy with the impact of the assembly election defeat. By mobilizing workers on the streets against the ED, the party aims to counter internal criticism and challenge the Congress-BJP nexus narratives.

