തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത് വൈകാരികമായ പ്രതികരണമാണെന്നും എന്നാൽ അക്രമത്തെ പാർട്ടി ന്യായീകരിക്കില്ലെന്നും സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ് (ED officials attacked Thiruvananthapuram). അതേസമയം, ഇതിന്റെ പേരിൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾക്ക് വേണമെങ്കിൽ മുൻപേ റെയ്ഡ് നടന്ന വീട്ടിലേക്ക് ഇരച്ചുകയറാമായിരുന്നു. എന്നാൽ അതൊന്നും ഞങ്ങൾ ചെയ്തില്ലല്ലോ. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രേരിത നീക്കങ്ങളിൽ പ്രവർത്തകർക്ക് വൈകാരികമായ പ്രയാസമുണ്ടായിട്ടുണ്ട്. എങ്കിലും പൊലീസുമായി 101 ശതമാനവും പാർട്ടി സഹകരിക്കും. അവിടെയുണ്ടായ ഒറ്റപ്പെട്ട സംഭവത്തിനെതിരെ ആവശ്യമായ നടപടിയെടുക്കും,” ജോൺ ബ്രിട്ടാസ് പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന നേതാക്കൾ പ്രവർത്തകരെ സമാധാനിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനാധിപത്യപരമായി പ്രതിഷേധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ആയുധമാക്കുകയാണെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതാണ്. അതിനെതിരെ പ്രതിഷേധിക്കാതിരിക്കാൻ കഴിയില്ല. മുൻപ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ കോൺഗ്രസുകാർ പ്രതിഷേധിച്ചിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. റെയ്ഡിന് പിന്നിൽ നടന്ന ഒളിച്ചുകളി തങ്ങൾ ആരും ഒരിടത്തും നടത്തിയിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ ഇപ്പോഴും വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പാർട്ടി ഓഫീസിനുള്ളിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് സിപിഎം നേതൃത്വം. ചർച്ചകൾക്ക് ശേഷം പ്രതികളെ പാർട്ടി തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കൾ പൊലീസിന് നൽകിയിരിക്കുന്ന ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസിന് മുന്നിൽ നിന്ന് പൊലീസ് സന്നാഹം പിൻമാറണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
Story Summary: CPM Leader and MP John Brittas stated that the attack on ED officials in Thiruvananthapuram was an emotional reaction from workers and the party does not justify violence. While ensuring 101% cooperation with the police, he emphasized that democratic protests against the weaponization of central agencies will continue.

