കണ്ണൂർ: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ പിണറായിയിലുള്ള വസതിയിലും, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ മിന്നൽ പരിശോധനകൾ പൂർത്തിയായി. രണ്ട് കേന്ദ്രങ്ങളിലും മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനകൾക്കൊടുവിൽ രേഖകൾ ശേഖരിച്ചാണ് ഇഡി സംഘം മടങ്ങുന്നത്.(ED Raid Completed At Pinarayi Vijayan Kannur House )
പരിശോധന പൂർത്തിയാക്കി കേന്ദ്രസേനയുടെ സുരക്ഷയിൽ ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുപരിസരങ്ങളിൽ തടിച്ചുകൂടിയ വൻതോതിലുള്ള സിപിഐഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ കൂവിവിളിച്ചും മുദ്രാവാക്യം വിളിച്ചും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.
തന്റെ കോഴിക്കോട്ടെ വസതിയിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെ ശക്തമായ രാഷ്ട്രീയ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. സംഘപരിവാറിന് മുമ്പിൽ കുമ്പിടില്ല എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നാലെ കേരളത്തിൽ വൻ ക്രമസമാധാന തകർച്ചയും സംഘർഷവും. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വാടക വസതിക്ക് മുന്നിൽ സിപിഐഎം പ്രവർത്തകരും പോലീസും കേന്ദ്രസേനയും തമ്മിൽ വൻ സംഘർഷമുണ്ടായി. പ്രവർത്തകർ കൂട്ടത്തോടെ സുരക്ഷാവലയം ഭേദിച്ച് പിണറായി വിജയന്റെ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് അക്രമാസക്തമായ രംഗങ്ങൾക്ക് വഴിവെച്ചത്. തടയാൻ ശ്രമിച്ച പോലീസിന്റെ ഹെൽമെറ്റുകൾ പ്രവർത്തകർ ബലമായി ഊരിയെടുത്ത് വീടിന് കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. കുപ്പികളും കല്ലുകളും എറിഞ്ഞതോടെ അന്തരീക്ഷം അതീവ ഗുരുതരമായി. പിന്നീട് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.
ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് സംസ്ഥാനവ്യാപകമായി കനത്ത പ്രക്ഷോഭമാണ് ഇടതുപക്ഷം അഴിച്ചുവിട്ടിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കോട്ടയം തുടങ്ങി എല്ലാ പ്രധാന നഗരങ്ങളും പ്രതിഷേധക്കടലായി മാറി. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നഗരത്തിൽ നടക്കുന്നത്. പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ സ്വന്തം വസതിക്ക് മുന്നിൽ മുതിർന്ന നേതാവ് പി. ജയരാജന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. മുൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ കേന്ദ്രത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ ധർണ്ണ നടന്നു.
Story Summary
The Enforcement Directorate (ED) concluded its raids at former Kerala CM Pinarayi Vijayan’s residence in Pinarayi, Kannur, and his son-in-law PA Mohammed Riyas’s house in Kottooli, Kozhikode, in connection with the CMRL-Exalogic payoff case. ED officials seized several financial documents and digital records during the multi-hour search.

