തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനകളെച്ചൊല്ലി കേരളത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കടുത്ത വാക്പോര്. ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ചെയ്തതുപോലെ, പിണറായി വിജയനെ ലക്ഷ്യമിടാൻ ഇ.ഡിയെ ‘സജീവമായി പ്രോത്സാഹിപ്പിച്ചത്’ കോൺഗ്രസ് നേതൃത്വമാണെന്ന സിപിഐഎം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിന്റെ ആരോപണം ശശി തരൂർ എം.പി പരസ്യമായി തള്ളി.(Shashi Tharoor Rejects John Brittas Allegations Over Pinarayi Vijayan House Search)
ഇഡി റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസ്താവനയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇതിന് പിന്നിൽ കോൺഗ്രസ് നേതൃത്വമാണെന്നും ബ്രിട്ടാസ് ആരോപിച്ചു. ബ്രിട്ടാസിന്റെ പോസ്റ്റിന് തൊട്ടുപിന്നാലെ പരസ്യ മറുപടിയുമായി ശശി തരൂർ രംഗത്തെത്തി.
കോൺഗ്രസ് ഗൂഢാലോചനയെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുമില്ല. പുതിയ കോൺഗ്രസ് സർക്കാർ കേരളത്തിൽ ഭരണം തുടങ്ങിയത് തന്നെ ഒരു അനുരഞ്ജന മനോഭാവത്തോടെയാണ്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് അതീവ ബഹുമാനപൂർവ്വമാണ് മുൻനിരയിൽ ഇടം നൽകിയത്. അധികാരമേറ്റയുടൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് അദ്ദേഹത്തിന്റെ വസതി സന്ദർശിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുകൂടുമെന്ന് കരുതുന്നുണ്ടോ? കേന്ദ്ര സർക്കാരിന്റെ രീതികൾ വെച്ച് നോക്കുമ്പോൾ, അവർ സംസ്ഥാനത്തോ കേന്ദ്രത്തിലോ ഉള്ള ഏതെങ്കിലും പ്രതിപക്ഷ പാർട്ടിയുടെ വാക്ക് കേട്ടാണോ പ്രവർത്തിക്കുന്നതെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ എന്നും തരൂർ ചോദിച്ചു.
Story Summary
A massive political row erupted in Kerala following ED raids at premises linked to former CM Pinarayi Vijayan and his daughter Veena Vijayan in the Rs 1.72 crore CMRL monthly payoff case. CPI(M) MP John Brittas claimed that the Congress leadership “actively encouraged” the ED, drawing parallels to Arvind Kejriwal’s arrest.

