തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് കടുത്ത പ്രതിഷേധവുമായി സിപിഐഎം. ഇ.ഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്ക് ഉച്ചയ്ക്ക് 2.30-ന് പാർട്ടി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു.(CPIM To March ED Headquarters Delhi Protest Raid Pinarayi Vijayan Kerala CMRL Case)
എം.എ. ബേബിയുടെ നേതൃത്വത്തിലാണ് ഡൽഹിയിൽ ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി ഘടകങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുന്നതിനിടെയാണ്, പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇ.ഡിയുടെ നിർണായക നീക്കം. ഇതോടെ പിണറായി വിജയന് പൂർണ്ണ പ്രതിരോധമൊരുക്കാനും കേന്ദ്ര സർക്കാരിനും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രാഷ്ട്രീയ ആക്രമണം ശക്തമാക്കാനുമാണ് സിപിഐഎം തീരുമാനം.
രാഷ്ട്രീയ പ്രേരിത റെയ്ഡുകൾക്കെതിരെ പരസ്യപോരാട്ടത്തിനൊരുങ്ങി ഇടതുമുന്നണി. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി എൽഡിഎഫ് നേതൃത്വത്തിൽ കനത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇന്ന് അടിയന്തരമായി ചേർന്ന സിപഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഓൺലൈൻ യോഗത്തിലാണ് കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എൽഡിഎഫ് മുന്നണിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയത്. നാളെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വൻ ജനകീയ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണകളും അരങ്ങേറും.
ഇതിന് മുന്നോടിയായി ഇന്ന് വൈകുന്നേരം സംസ്ഥാനത്തെ എല്ലാ സിപഐഎം ബ്രാഞ്ച് കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന്റെ വ്യാപ്തി കൂട്ടി എൽഡിഎഫ് സമര പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതിനോടകം തന്നെ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വൻ സിപഐഎം പ്രതിഷേധം തെരുവിൽ ആളിപ്പടർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് മുൻ മന്ത്രി വി. ശിവൻകുട്ടി, വി. ജോയ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
റെയ്ഡ് കേവലം അന്വേഷണമല്ലെന്നും ബിജെപിയും കോൺഗ്രസും ഒത്തുകളിച്ച് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണെന്നും സിപിഐഎം നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സമീപകാല ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഇതിന് തെളിവാണെന്ന് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും വേട്ടയാടിയതുപോലെ രാഷ്ട്രീയ പ്രതിയോഗികളെ തകർക്കാൻ ആർഎസ്എസ്-ബിജെപി സഖ്യം ഇ.ഡിയെ ദുരുപയോഗം ചെയ്യുകയാണെന്ന് എം.എ. ബേബി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ.ഡി നടപടി. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്. ടി. വീണയെയും സിഎംആർഎൽ കമ്പനി ഡയറക്ടറെയും ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്.
Story Summary
The CPI(M) has announced a protest march to the Enforcement Directorate (ED) headquarters, Pravarthan Bhavan, in New Delhi at 2:30 PM, led by General Secretary MA Baby. This comes in response to simultaneous ED raids at 12 locations in Kerala, including the residences of Opposition Leader Pinarayi Vijayan in Kannur and Thiruvananthapuram, and his son-in-law PA Muhammad Riyas in Kozhikode.

