സിംഗപ്പൂർ: പ്രമുഖ ഇന്ത്യൻ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു (Byju Raveendran Sentenced 6 Months in Jail). കോടതി അലക്ഷ്യക്കേസിലാണ് സിംഗപ്പൂർ സുപ്രീം കോടതിയുടെ ഈ നിർണ്ണായക നടപടി. തന്റെ വ്യക്തിഗത ആസ്തികളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ലംഘിച്ചതിനാണ് ബൈജു രവീന്ദ്രന് തടവ് ശിക്ഷ വിധിച്ചതെന്ന് ഈ വിഷയവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ശിക്ഷ നടപ്പാക്കുന്നതിനായി അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും അതോടൊപ്പം കോടതിച്ചെലവായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘ബീയാർ ഇൻവെസ്റ്റ്‌കോ’ എന്ന കമ്പനിയുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ‘ഖത്തർ ഹോൾഡിങ്സ്’ നൽകിയ ഹർജിയിലാണ് സിംഗപ്പൂർ കോടതിയുടെ ഈ വിധി. ബൈജൂസ് കമ്പനി വലിയ പ്രതിസന്ധി നേരിട്ടിരുന്ന ഘട്ടത്തിൽ ഖത്തർ ഫണ്ട് ഇതിൽ നിക്ഷേപം നടത്തിയിരുന്നു. ഒരു കാലത്ത് ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തെ ഏറ്റവും വലിയ വിജയഗാഥയായി വിലയിരുത്തപ്പെടുകയും ബൈജൂസിന്റെ മാതൃ കമ്പനിയായ ‘തിങ്ക് ആൻഡ് ലേൺ’ വഴി കോടീശ്വരനായി മാറുകയും ചെയ്ത ബൈജു രവീന്ദ്രന് ഈ കോടതി വിധി കടുത്ത തിരിച്ചടിയാണ്. നിലവിൽ യുഎസിലെ വായ്പാദാതാക്കൾ ഉൾപ്പെടെ ആഗോളതലത്തിലുള്ള നിരവധി വിദേശ നിക്ഷേപകരിൽ നിന്നും അദ്ദേഹം നിയമപരമായ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. അമേരിക്കൻ വായ്പാദാതാക്കൾ നൽകിയ 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ബൈജു രവീന്ദ്രൻ സിംഗപ്പൂരിലാണോ അതോ മറ്റേതെങ്കിലും രാജ്യത്താണോ ഉള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല.
Summary: Byju’s founder Byju Raveendran has been sentenced to six months in jail by a Singapore court for contempt of court. The ruling came after he repeatedly disobeyed multiple court orders regarding his assets dating back to April 2024, in a legal battle pursued by Qatar Investment Authority’s subsidiary. The court has ordered him to surrender to officials, pay legal costs of S$90,000, and provide ownership documents for his corporate entity Beeaar Investco.

