തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് സീറോ’ (Project Zero corruption free Kerala) എന്ന പേരിൽ വിപുലമായ സമഗ്ര കർമ്മപദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ക്യാമറയിൽ പകർത്തി വിജിലൻസിന് നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപ പാരിതോഷികം നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വാഗ്ദാനം ചെയ്തു.
സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്’ (Operation Toofan- The Narco Hunt) പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ആഭ്യന്തര വകുപ്പിന്റെ രണ്ടാമത്തെ വലിയ നീക്കം. തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പൂർണ്ണമായും ഇല്ലാതാക്കാൻ ജന പങ്കാളിത്തത്തോടെയുള്ള കർശനമായ നിരീക്ഷണ സംവിധാനമാണ് ‘പ്രോജക്ട് സീറോ’യിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരോ മറ്റ് ഉദ്യോഗസ്ഥരോ കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് മൊബൈലിലോ മറ്റ് ക്യാമറകളിലോ വീഡിയോ തെളിവുകളായി പകർത്താം. ഈ ദൃശ്യങ്ങൾ വിജിലൻസിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ നേരിട്ട് സമർപ്പിക്കാം. പൊതുജനങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ തെളിവുകൾ വിജിലൻസ് ഉന്നത ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ച് സത്യമാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ പരാതിക്കാരന് 5,000 രൂപ സമ്മാനമായി കൈമാറും.
അഴിമതിയെക്കുറിച്ച് വിവരങ്ങളും തെളിവുകളും നൽകുന്ന പൊതുജനങ്ങളുടെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ യാതൊരു കാരണവശാലും പുറത്തുവിടില്ല. പരാതിക്കാരുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കും.
യൂഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തര-വിജിലൻസ് വകുപ്പുകളിൽ കൊണ്ടുവരുന്ന കർശന പരിഷ്കാരങ്ങളുടെ ഭാഗമാണ് പുതിയ പ്രഖ്യാപനമെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത മാതൃകാപരമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Summary: Home Minister Ramesh Chennithala launched ‘Project Zero’ to eliminate corruption in Kerala. Citizens who capture and submit video proof of bribery on the Vigilance portal will receive a ₹5,000 cash reward.

