കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലെ താമസക്കാരെ ഉടനടി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകി സർക്കാർ. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും താമസക്കാരുമായി നടത്തിയ അടിയന്തിര ചർച്ചയിലാണ് താത്കാലിക ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായത് (Malayidamthuruthu Eviction Controversy). വിഷയത്തിൽ സർക്കാർ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, കുടിയിറക്കൽ നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശമുള്ളതിനാൽ അഭിഭാഷക കമ്മീഷനും അമീനും ഇന്ന് സ്ഥലത്തെത്തും.
കോടതി ഉത്തരവുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ ബലപ്രയോഗവും ഉണ്ടാകില്ലെന്ന് മന്ത്രി താമസക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, മന്ത്രിയുടെ വാക്കുകളിൽ പൂർണ്ണ വിശ്വാസമില്ലെന്നും ശക്തമായ രാഷ്ട്രീയ നീക്കമാണിതെന്നുമാണ് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി. ശ്രീനിജൻ പ്രതികരിച്ചത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയാൽ തടയുമെന്നും പ്രതിരോധിക്കുമെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ പ്രദേശത്ത് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിലുള്ള ശക്തമായ ജനകീയ പ്രതിഷേധം ഇന്നും തുടരുകയാണ്.
Summary: The Kerala government has assured residents of the disputed land in Malayidamthuruthu, Ernakulam, that they will not be forcefully evicted immediately, following a discussion led by Minister Roji M. John. While the Perumbavoor Munsiff Court directed to complete the eviction process today, prompting the advocate commission and the Ameen to visit the site, the government has decided to move the High Court on Monday.

