ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സിജെപി നേതൃത്വത്തിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം അർധരാത്രിവരെ താൽക്കാലികമായി നിർത്തിവെച്ചു (Jantar Mantar Mobile Internet Suspension). നിയമ-സമാധാന സാഹചര്യം കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് പുറത്ത് ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 163 പ്രകാരമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുകയും ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു.
സുരക്ഷാ നടപടികളുടെ ഭാഗമായി തലസ്ഥാനത്തെ വ്യാപാര മേഖലയായ കണോട്ട് പ്ലേസിലും പ്രവർത്തനങ്ങൾ ബാധിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് ന്യൂ ഡൽഹി ട്രേഡേഴ്സ് അസോസിയേഷന്റെ നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് ശേഷം കണോട്ട് പ്ലേസിലെ കടകളും റെസ്റ്റോറന്റുകളും അടച്ചതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കെതിരെ ഇന്ത്യ സഖ്യത്തിലെ എംപിമാരും നേതാക്കളും പ്രതിപക്ഷ നേതാവിന്റെ വസതിയിൽ യോഗം ചേർന്നു. തുടർന്ന് ഗാന്ധി സ്മൃതി സ്മാരകത്തിലേക്ക് നേതാക്കൾ ഒന്നിച്ചെത്തി പ്രതിഷേധം രേഖപ്പെടുത്തി. രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ജന്തർ മന്തർ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ വലിയ പൊലീസ് സാന്നിധ്യമാണ് തുടരുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സാഹചര്യങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Summary: Mobile internet services have been suspended within a 1.5-km radius of Delhi’s Jantar Mantar until midnight amid continuing CJP-led student protests. Police have also imposed restrictions near Union Home Minister Amit Shah’s residence and tightened security across central Delhi.


