Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeKerala'പാരിയത്ത് കാവിലെ പുതുയുഗപ്പിറവി, എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത്...

‘പാരിയത്ത് കാവിലെ പുതുയുഗപ്പിറവി, എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത് ഇസ്ലാമി ?’: MB രാജേഷ് | MB Rajesh Heavy Criticism

🎙️ Latest Podcast

പാലക്കാട്: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദളിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെയാണ് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന മുഖ്യമന്ത്രിയുടെ പേര് മാറ്റ വിവാദത്തെയും യു.ഡി.എഫ് സർക്കാരിന് പിന്തുണ നൽകുന്ന മാധ്യമ-സാംസ്കാരിക കൂട്ടായ്മകളെയും ലക്ഷ്യമിട്ടായിരുന്നു എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള കടുത്ത പ്രതികരണം.(MB Rajesh Heavy Criticism Against CM VD Satheesan Over Malayidamthuruthu Dalit Eviction Issue)

പൊതുജീവിതത്തിൽ 62 വയസ്സുവരെ ഉപയോഗിച്ച് പഴകിയ പേര് പോരാ മുഖ്യമന്ത്രിയാകാൻ എന്ന് ‘നെഹ്‌റുവിയൻ ലെഫ്റ്റിന്’ ഉൾവിളി ഉണ്ടായതിന്റെ മൂന്നാം നാളാണ് ഈ ക്രൂരത നടന്നതെന്ന് രാജേഷ് പരിഹസിച്ചു. ദരിദ്രരായ ദളിത് ജനതയോട് തനിസ്വരൂപം പുറത്തെടുക്കാൻ ഇതാണ് പറ്റിയ സമയമെന്ന് പൊലീസിന് തോന്നിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്തും ഇതേ വിഷയത്തിൽ കോടതി വിധി ഉണ്ടായിരുന്നുവെന്നും എന്നാൽ അന്നൊന്നും പാരിയത്തുകാവിൽ ഇങ്ങനെ പെരുമാറാൻ പൊലീസ് ധൈര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് വളരെ ക്ഷമാപൂർവ്വവും മാനുഷിക പരിഗണനയോടെയുമാണ് എൽ.ഡി.എഫ് സർക്കാർ ആ പ്രശ്നം കൈകാര്യം ചെയ്തത്. എന്നാൽ ഭരണമാറ്റം സൃഷ്ടിച്ച പുതുയുഗപ്പിറവി ഇത്രവേഗം അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികളിലൂടെ അനുഭവവേദ്യമാകുമെന്ന് ആരും കരുതിയില്ലെന്ന് അദ്ദേഹം കുറിച്ചു.

പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല യു.ഡി.എഫ് സർക്കാർ ചെയ്യേണ്ടതെന്ന് എം.ബി. രാജേഷ് ആഞ്ഞടിച്ചു. മുൻ സർക്കാർ ഈ പ്രശ്നം കൈകാര്യം ചെയ്തതുപോലെ നീതിയുടെ മാനുഷിക പരിഗണനയുള്ള പാഠം ഉൾക്കൊള്ളാൻ പുതിയ സർക്കാർ തയാറാകണം. ഈ വിഷയത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സത്വവാദികളും ജമാഅത്തെ ഇസ്‌ലാമിയും പുലർത്തുന്ന മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാഅത്ത് തലവൻ ഇതിനോട് പ്രതികരിച്ചോ? പാരിയത്തുകാവിലെ ‘പുതുയുഗപ്പിറവി’യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ? എത്ര മുഖപ്രസംഗങ്ങളുണ്ടായി? എത്ര പ്രൈം ടൈം ചർച്ചകളുണ്ടായി എന്ന് രാജേഷ് ചോദിച്ചു. ‘പൂക്കി’ ക്യാമ്പയിന്റെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് മാധ്യമങ്ങൾക്ക് എന്ത് വാർത്താമൂല്യമാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. മുൻകാലങ്ങളിലെല്ലാം ഇവരെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർക്കൊപ്പം ഉറച്ചുനിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആ മനുഷ്യർക്കൊപ്പം തെരുവിലും സമരമുഖത്തും ഇടതുപക്ഷമുണ്ടാകുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.

Story Summary

CPM leader MB Rajesh strongly condemned the police action against Dalit families in Malayidamthuruthu. He linked the incident to the regime change, mocking CM VD Satheesan’s caste-name controversy and questioning the silence of organizations like Jamaat-e-Islami and mainstream media, contrasting it with the human-centric approach of the previous LDF government.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.