പാലക്കാട്: ഇടത് മുന്നണിയിലുണ്ടായ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടിയുടെ മന്ത്രിമാർക്കുമെതിരെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനം. എൽ.ഡി.എഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ ആശാ സമരത്തിലും പി.എം.ശ്രീ പദ്ധതിയിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം.(Binoy Viswam criticized in CPI meeting In Palakkad District Executive)
സംസ്ഥാന സെക്രട്ടറിയുടെ ഇത്തരം പരസ്യ നിലപാടുകൾ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാക്കാൻ കാരണമായെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. മുൻ പിണറായി സർക്കാരിൽ ഉണ്ടായിരുന്ന സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനം സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന കടുത്ത ആക്ഷേപവും യോഗത്തിൽ ഉയർന്നു. പ്രധാനപ്പെട്ട സി.പി.ഐ വകുപ്പുകളെല്ലാം ഭരിച്ചത് മന്ത്രിമാരായിരുന്നില്ല, മറിച്ച് ഉദ്യോഗസ്ഥരായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാൻ സി.പി.ഐ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നും വിമർശനമുയർന്നു.
അട്ടപ്പാടിയിലെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ റവന്യൂ മന്ത്രിക്ക് വീഴ്ചയുണ്ടായി. നെല്ല് സംഭരണ വിഷയത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ കൃത്യമായി ഇടപെട്ട് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് പരാജയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും സി.പി.ഐ യോഗത്തിൽ വിലയിരുത്തലുണ്ടായി.
Story Summary
CPI State Secretary Binoy Viswam and CPI ministers faced intense criticism during the Palakkad District Executive meeting. Leaders alleged that Viswam’s unnecessary controversies over Asha workers’ strikes and the PM-SHRI scheme contributed to the LDF’s election defeat, while also terming the performance of CPI ministers a total failure.

