ന്യൂഡൽഹി: യു.എസും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം രാജ്യത്തുണ്ടായ ഇന്ധനപ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി ബദൽ ഊർജ്ജസ്രോതസ്സുകൾ കണ്ടെത്താൻ മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം (Council of Ministers Meeting Alternative Energy). വ്യാഴാഴ്ച വൈകുന്നേരം ചേർന്ന നാല് മണിക്കൂർ നീണ്ട കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇന്ധനക്ഷാമം പരിഹരിക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ തേടാൻ ആവശ്യപ്പെട്ടത്. പാചകവാതകത്തിന് പകരമായി ബയോഗ്യാസ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും, ഇലക്ട്രിക് വാഹനങ്ങളിലേക്കും പൊതുഗതാഗത സംവിധാനങ്ങളിലേക്കും ജനങ്ങൾ കൂടുതൽ മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദേശ നാണയശേഖരം കരുതിവെക്കുന്നതിനായി സ്വർണ്ണം വാങ്ങുന്നതും വിദേശയാത്രകളും പരമാവധി ചുരുക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനമായി.
‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വികസന പരിഷ്കാരങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി നടപ്പിലാക്കാൻ ആഹ്വാനം ചെയ്തു. അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി (ADNOC) ഇന്ത്യയുടെ പെട്രോളിയം ശേഖരം വർദ്ധിപ്പിക്കുന്നതിനുള്ള നിർണ്ണായക കരാറിൽ ഒപ്പുവെച്ച തന്റെ അഞ്ച് രാജ്യങ്ങളുടെ വിദേശ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തത്. മധ്യേഷ്യൻ പ്രതിസന്ധി മൂലം എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപയോളം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് ഈ അടിയന്തിര യോഗം ചേർന്നത്. കഴിഞ്ഞ 11 മാസത്തിനിടെ ആദ്യമായാണ് പൂർണ്ണ മന്ത്രിസഭാ യോഗം ചേരുന്നത്. ജൂൺ 9-ന് നിലവിലെ സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടന ഉണ്ടായേക്കുമെന്ന സൂചനകളും ശക്തമാണ്.
Summary: Amid the escalating Middle East conflict and the blockade of the Strait of Hormuz disrupting Gulf fuel supplies, PM Narendra Modi directed his Council of Ministers to urgently explore alternative energy sources, including biogas to substitute LPG. Reviewing achievements during a four-hour high-level meeting, the PM emphasized that “Viksit Bharat 2047” remains a strict commitment. The session followed India’s strategic petroleum reserve pact with UAE’s ADNOC and arrived alongside a domestic fuel price hike of Rs 3 per litre, prompting appeals for citizens to adopt electric vehicles and conserve foreign exchange reserves.

