തിരുവനന്തപുരം: മലയിടംതുരത്ത് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കോടതിയിൽ നിന്ന് കൂടുതൽ സാവകാശം തേടാൻ തീരുമാനമായത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിലവിലെ സങ്കീർണ്ണമായ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും. ഇതിന് ശേഷം കോടതി നൽകുന്ന നിർദ്ദേശങ്ങൾ മാത്രം പരിഗണിച്ചാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.(Malayidamthuruthu evacuation, Kerala Government To Seek Time From Court)
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവും മുൻ ഡി.ജി.പിയുമായ ഹേമചന്ദ്രൻ തുടങ്ങിയ പ്രമുഖർ ആഭ്യന്തരമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുത്തു. മലയിടംതുരത്ത് വിഷയത്തിൽ എൽ.ഡി.എഫ് ഇപ്പോൾ നടത്തുന്നത് വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കഴിഞ്ഞ 10 വർഷക്കാലം അധികാരത്തിലിരുന്നിട്ടും ഈ വിഷയത്തിൽ ഒന്നും ചെയ്യാതിരുന്നവരാണ് കുറ്റം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധിച്ച് നിൽക്കുന്ന പ്രദേശവാസികളുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ മന്ത്രി റോജി എം. ജോണിനെ ചുമതലപ്പെടുത്തി.
Story Summary
The UDF government has decided to seek more time from the court regarding the evacuation in Malayidamthuruthu. Following a high-level meeting led by Home Minister Ramesh Chennithala, Chief Minister V D Satheesan has appointed Minister Roji M John to hold talks with local residents to resolve the issue amicably.

