തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുടെ റിപ്പോർട്ട് പുറത്ത്. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം കണക്കാക്കിയുള്ള 3 മാസത്തെ റിപ്പോർട്ടാണ് ഗതാഗത സെക്രട്ടറിക്ക് കൈമാറിയത്.(KSRTC free travel for women, Financial Impact Report submitted)
പദ്ധതി ഏത് രീതിയിൽ നടപ്പാക്കണം എന്നതിനെ ആശ്രയിച്ച് 57 കോടി മുതൽ 112 കോടി രൂപ വരെയാണ് പ്രതിമാസ നഷ്ടം കണക്കാക്കുന്നത്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസ നഷ്ടം 57 കോടി രൂപയായിരിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ ഇത് 65 കോടി രൂപയാകും. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആനുകൂല്യം നൽകിയാൽ പ്രതിമാസം 90 കോടി രൂപയുടെ നഷ്ടമുണ്ടാകും.
കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസ ബാധ്യത 112 കോടി രൂപയാകും. സംസ്ഥാനത്ത് പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്നതെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കെ.എസ്.ആർ.ടി.സി അടുത്തിടെ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം ആരംഭിച്ചിരുന്നു.
നിലവിൽ കർണാടകയിൽ എ.സി, സ്ലീപ്പർ ബസുകൾ ഒഴിവാക്കിയും, തമിഴ്‌നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രവുമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ പദ്ധതി നടപ്പാക്കുമ്പോൾ ഏതെല്ലാം ബസുകളിൽ ഇത് ലഭ്യമാക്കണം, എത്ര ദൂരം വരെ സൌജന്യയാത്ര അനുവദിക്കണം എന്ന കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്കുള്ള യാത്രകൾക്ക് സൗജന്യമുണ്ടോ, പ്രത്യേക പ്രായപരിധി നിശ്ചയിക്കണമോ തുടങ്ങിയ കാര്യങ്ങളും ചർച്ചയിലാണ്. പ്രത്യേക കാർഡുകളോ പ്രായപരിതിയോ ഇല്ലാതെ മുഴുവൻ സ്ത്രീകൾക്കും ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ യാത്ര സൗജന്യമാക്കാനാണ് പ്രാഥമിക ആലോചന. പദ്ധതിയുടെ മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായി ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Story Summary
KSRTC has submitted a financial report to the Transport Secretary detailing the expected monthly revenue loss of up to ₹112 crore if free travel for women is implemented across all buses from June 15. Transport Minister C P John has called a meeting with officials to decide on the budget, bus categories, and distance limits for the scheme.

