ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ, ന്യൂഡൽഹിയിൽ നടക്കേണ്ടിയിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. മെയ് 28 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് മാറ്റിവെച്ചതെന്ന് വിദേശകാര്യ മന്ത്രാലയവും ആഫ്രിക്കൻ യൂണിയനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.(India Africa Forum Summit Postponed Due To Ebola Outbreak In African Countries)
കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ എബോള രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇത് രാജ്യാന്തര തലത്തിലുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന്, ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാർക്കായി കേന്ദ്ര സർക്കാർ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംഘടിപ്പിക്കാനിരുന്ന മറ്റ് അനുബന്ധ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ചില ആഫ്രിക്കൻ പ്രതിനിധികൾ ഇതിനോടകം തന്നെ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഉച്ചകോടിയുടെ പുതുക്കിയ തീയതികൾ ഇരുപക്ഷവും കൂടിയാലോചിച്ച് പിന്നീട് പ്രഖ്യാപിക്കും.
പതിനൊന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ ഉച്ചകോടി നടക്കേണ്ടിയിരുന്നത്. കോവിഡ് മഹാമാരിയാണ് മുൻപ് ഉച്ചകോടി വൈകാൻ കാരണമായത്. ഇതിനുമുൻപ് 2014-ൽ നടക്കേണ്ടിയിരുന്ന മൂന്നാമത് ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയും പശ്ചിമാഫ്രിക്കയിലെ എബോള വ്യാപനത്തെ തുടർന്ന് ഒരു വർഷത്തേക്ക് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇന്ത്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ വേദിയാണ് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി. പ്രതിസന്ധി ഘട്ടത്തിൽ ആഫ്രിക്കൻ ജനതയോടും സർക്കാരുകളോടും ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും എബോള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
Story Summary
The 4th India-Africa Forum Summit, scheduled to be held in New Delhi from May 28 to 31, 2026, has been postponed due to the rising Ebola outbreak in parts of Africa. Following the WHO’s declaration of a global health emergency, India has also issued a travel advisory for passengers arriving from the Democratic Republic of Congo, Uganda, and South Sudan.

